കൊവിഡ് കെയർ സെന്‍ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമം; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

Jaihind News Bureau
Thursday, September 24, 2020

പാറശ്ശാല കൊവിഡ് കെയർ സെൻററിൽ ചികിത്സയിലായിരുന്ന യുവതിയുടെ നഗ്ന ചിത്രം പകർത്താൻ ശ്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. ചെങ്കൽ സ്വദേശിയും ഡി.വൈ.എഫ്.ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്‍റുമായ ഷാലുവിനെയാണ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് ഉച്ചയോടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററായ പാറശാല ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസിയുടെ ഹോസ്റ്റലിലാണ് സംഭവം നടന്നത്. കൊവിഡ് സെന്‍ററിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നഗ്നചിത്രമാണ് ഷാലു പകർത്താൻ ശ്രമിച്ചത്. ഡി.വൈ.എഫ്.ഐ യുടെ സജീവ പ്രവർത്തകനും ചെങ്കൽ യൂണിറ്റ് പ്രസിഡന്‍റുമായ ഷാലു ഇവരോടൊപ്പം സെന്‍ററിൽ ചികിത്സയിലായിരുന്നു.

കുളിമുറിയില്‍ മെബൈല്‍ ക്യാമറ ഒളിപ്പിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് എന്നാല്‍ കുളിക്കുന്നതിനിടെ യുവതി ക്യാമറ കാണുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പാറശ്ശാല പോലീസിൽ യുവതി പരാതി നൽകി.

ഇതോടെ പൊലീസ് സംഭവസ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ഷാലു പിടിയിലായത്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തുവെന്ന് പാറശാല പൊലീസ് പറഞ്ഞു.

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാനിരുന്ന ഷാലുവാണ് സംഭവത്തെ തുടർന്ന് അറസ്റ്റിലായത്.

https://youtu.be/yrOz_LIrKnk