ഡിവൈഎഫ്ഐ പണം തട്ടിപ്പുകാരുടെയും ക്രിമിനലുകളുടെയും അഭയകേന്ദ്രം; രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, July 28, 2022

 

തിരുവനന്തപുരം: ഡിവൈഎഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ്. അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്‍റെ പേരില്‍ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് തിരുവനന്തപുരം ജില്ലയിലെ നേതാക്കള്‍ നടത്തിവരുന്ന തട്ടിപ്പിന്‍റെ തുടർച്ചയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയം ഒതുക്കിത്തീര്‍ത്ത്  തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് ഡിവൈഎഫ്ഐ, സിപിഎം നേതൃത്വം സ്വീകരിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുധീർ ഷാ പാലോട് പറഞ്ഞു.

പ്രസ്ഥാനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച പി ബിജുവിനെ പോലെയുള്ള ഒരു നേതാവിന്‍റെ പേരിൽ നടത്തിയ ഫണ്ടിൽ നിന്ന് ഡിവൈഎഫ്ഐ നേതൃത്വം ലക്ഷങ്ങൾ തട്ടിയെന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ജില്ലയിലെ ഡിവൈഎഫ്ഐ നേതൃത്വം കുറച്ചുനാളുകളായി നടത്തി വരുന്ന തട്ടിപ്പിന്‍റെ തുടർച്ചയാണിത്. ആരോപണ വിധേയനായ ഡിവൈഎഫ്ഐ ജില്ലാ നേതാവ് ഷാഹിൻ, എ.എ റഹീമിന്‍റെ ഉൾപ്പെടെയുള്ള നേതാക്കളുടെ സന്തത സഹചാരിയാണ്. തട്ടിപ്പ് നടത്തിയ പണം പങ്കുവെക്കുന്നതിലെ തർക്കത്തിന്‍റെ ഭാഗമായാണ് സംഭവം പുറത്തുവന്നത്. രക്തസാക്ഷികൾ ഉൾപ്പടെയുളളവരുടെ പേര് പറഞ്ഞ് പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ച് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത് പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലയിലെ ചില ഡിവൈഎഫ്ഐ നേതാക്കൾ പല രീതിയിൽ ഇത്തരം തട്ടിപ്പ് നടത്തി നാടിന് ഭീഷണിയാകുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോർപറേഷനിൽ എസ്.സി-എസ്.ടി ഫണ്ട് ലക്ഷങ്ങൾ തട്ടിച്ച് സ്വന്തം അക്കൗണ്ടിലും, കുടുംബക്കാരുടെ അക്കൗണ്ടിലേക്കും മാറ്റിയതായി തെളിഞ്ഞിട്ടും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി പ്രതിൻ സാജ് കൃഷ്ണയെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം കൈക്കൊണ്ടത്. പിന്നാലെ ഇയാള്‍ക്ക് പ്രമോഷനും നൽകി. ലഹരി ഉപയോഗത്തിന്‍റെ പേരിൽ ചാല ഏരിയ കമ്മിറ്റി ഇതിന് മുമ്പ് പിരിച്ചുവിട്ടിരുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ തട്ടിയെടുത്ത വിഷയത്തിൽ പ്രതിസ്ഥാനത്താണ്. ഭാരവാഹിത്വം ജീവിത മാർഗമായി കാണുന്നവരാണ് ഡിവൈഎഫ്ഐയെ നയിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ലക്ഷങ്ങൾ തട്ടിപ്പ് നടത്തുന്ന ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും സുധീർ ഷാ പാലോട് ആവശ്യപ്പെട്ടു.