വനിതാ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; റുവൈസിന്‍റെ ബന്ധുക്കളെ പ്രതിചേർക്കും

Jaihind Webdesk
Friday, December 8, 2023

തിരുവനന്തപുരം: വനിതാ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ പേർ പ്രതികളാകും. സംഭവത്തില്‍ അറസ്റ്റിലായ സുഹൃത്ത് ഡോക്ടർ റുവൈസിന്‍റെ ബന്ധുക്കളെ പ്രതിചേർക്കാന്‍ പോലീസ് തീരുമാനം. ബന്ധുക്കൾ സ്ത്രീധന തുക ചോദിക്കുകയും സമ്മർദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹനയുടെ അമ്മ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ റുവൈസിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യും.

അതേസമയം റുവൈസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടികള്‍ സ്വീകരിക്കുക. യുവ ഡോക്ടറുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോക്ടർ റുവൈസിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹനയുടെ മരണകാരണമെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹനയുടെ ആത്മഹത്യ കുറിപ്പ്. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്‍റെ വക്താവാണ് ഡോ. റുവൈസെന്നാണ് പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ട് പറയുന്നത്.