ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ സംസ്കാര ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിന്‍റെ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നു. 10 വർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണിതെന്നും സംസ്കാര ചടങ്ങ് നടക്കുമ്പോഴാണ് മുഖ്യമന്ത്രി സിയാലിന്‍റെ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന ഒരാഴ്ച മൻമോഹൻ സിങിന്‍റെ ദുഖാചരണത്തില്‍ സംസ്ഥാന സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. ഈ സമയത്താണ് അനാദര സൂചകമായി മുഖ്യമന്ത്രിയുടെ ഉദ്ഘാടനം നടന്നത്. പെരിയ കേസ് വിധിയിലും സി.പി.എമ്മിനും സർക്കാരിനുമെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.