‘ധർമ്മയാത്ര’ കാൽനടയായി അരുവിപ്പുറം മുതൽ ശിവഗിരി വരെ

Jaihind News Bureau
Wednesday, June 17, 2020

ശ്രീനാരായണീയരെ വഞ്ചിച്ച് 70 കോടിയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ കെപിസിസി ഒബിസി വിഭാഗം സമരരംഗത്ത്. കെപിസിസി ഒബിസി ഡിപാർട്ട്മെന്‍റ് ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ നയിക്കുന്ന ധർമ്മയാത്ര 2020 ജൂൺ 18 വ്യാഴാഴ്ച അരുവിപ്പുറത്തു നിന്നാരംഭിച്ച് ജൂൺ 20ന് ശിവഗിരിയിൽ സമാപിക്കും. 80 കിലോമീറ്റർ പദയാത്രയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

70 കോടി രൂപയുടെ ശിവഗിരി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയതിലൂടെ പുറത്തു വന്നത് ബി.ജെ.പിയിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സവർണ്ണ മനോഭാവത്തിന്‍റെ പ്രതിഫലനം. നവോത്ഥാന ശിൽപ്പിയായി ഇടതുപക്ഷം ഗുരുദേവനെ വാഴ്ത്തിപ്പാടുന്നതിലെ കപടതയും ചോദ്യം ചെയ്യപ്പെടുകയാണ്. ഗുരുദേവ ദർശനങ്ങളോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ ഈ പദ്ധതിക്കു വേണ്ടി ശരിയാംവണ്ണം സമ്മർദ്ദം ചെലുത്തുകയോ സംസ്ഥാന സർക്കാർ ഈ പദ്ധതി എറ്റെടുത്തു നടപ്പാക്കുകയോ ചെയ്യണം.

പിന്നോക്ക വിരുദ്ധതയാണ് ഇടതുപക്ഷവും ബി.ജെ.പിയും എക്കാലവും പിൻതുടർന്നു പോന്നിട്ടുള്ളത്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശിവഗിരി പദ്ധതിയിൽ നിന്ന് പിൻമാറിയത്. പിന്നോക്കക്കാർ എന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഇരകളാണ്. പിന്നോക്കക്കാരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ, ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ പദ്ധതി യാഥാർത്ഥ്യമാവും വരെ കോൺഗ്രസ് ഒ.ബി.സി. വിഭാഗം സമരരംഗത്തുണ്ടാവും.

18 ന് രാവിലെ 9 മണിക്ക് കെ.പി.സി.സി. മുൻ പ്രസിഡന്‍റ് കെ.മുരളീധരൻ യാത്ര ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസത്തെ സമാപന സമ്മേളനം വൈകീട്ട് 6 മണിക്ക് തിരുവനന്തപുരം സ്റ്റാച്യുവിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിന പര്യടനം 19ന് രാവിലെ 9ന് സ്റ്റാച്യുവില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് 6ന് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തില്‍ സമാപിക്കും.

മൂന്നാം ദിനം രാവിലെ 9ന് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തില്‍ നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട് 6ന് ശിവഗിരിയില്‍ എത്തും.

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി

ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവ കേന്ദ്രങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ശ്രീനാരായണ ഗുരു ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുമായി മുന്നോട്ട് പോയത്.

സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആദ്യഘട്ടത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിക്കുകയും ചെയ്തു. ഐടിഡിസി മുഖേന നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന 70 കോടിയുടെ പദ്ധതിയില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത്. ഇതുള്‍പ്പെടെ കേരളത്തിന് അനുവദിച്ച 154 കോടി രൂപയുടെ തീര്‍ത്ഥാടന ടൂറിസം പദ്ധതികള്‍ റദ്ദാക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു.