തിരുവനന്തപുരം: കേരളത്തിൽ നിന്നൊരു ലോക്സഭാ അംഗമുണ്ടായിട്ടും ബജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ‘കേരളത്തിന്‍റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാതെ അവതരിപ്പിച്ച ബജറ്റാണിത്. ബീഹാറിന് ഇത്തവണയും വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റ് ആണിത് എന്ന് ആർക്കും മനസ്സിലാകും. മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും’ കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
ബജറ്റ് പ്രഖ്യാപനങ്ങൾ നിരാശ നൽകുന്നതെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേരളം കേന്ദ്രത്തിന്‍റെ ചിന്തയിൽ പോലുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായ വയനാട് ദുരന്തം ഉണ്ടായിട്ടും സഹായങ്ങൾ ലഭിക്കുന്നില്ല. ഇലക്ഷൻ വരാൻപോകുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമാണ് ബജറ്റ് അവതരിപ്പിച്ചത്. കേരളത്തില്‍നിന്നുള്ള ലോക്സഭാ അംഗവും കേന്ദ്രമന്ത്രിയും ഉണ്ടായിട്ടുപോലും കേരളത്തിന് ഒരു ഉപയോഗവുമില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയോട് എന്തോ ദേഷ്യം ഉണ്ടെന്നു തോന്നുന്നുവെന്നും അദ്ദേഹം ആക്ഷേപിച്ചു.