പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള തീരുമാനം ബിജെപി-സിപിഎം അന്തർധാരയുടെ ഭാഗം: അലോഷ്യസ് സേവ്യർ

Jaihind Webdesk
Thursday, April 4, 2024

 

തിരുവനന്തപുരം: കേന്ദ്ര സമ്മർദ്ദത്തിന് വഴങ്ങി പിഎം ശ്രീ (പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ്) പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം സിപിഎം-ബിജെപി അന്തർധാരയുടെ ഭാഗമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ്  അലോഷ്യസ് സേവ്യർ. അടുത്ത അധ്യായന വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ ധാരണാപത്രം ഒപ്പിടാനാണ് തീരുമാനം. ഇതിലൂടെ മുൻ നിലപാടിൽ നിന്ന് മാറി ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നത് ഗൗരവതരമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പദ്ധതി നിർവ്വഹണം നടപ്പാക്കുന്നതാണ് പിഎം ശ്രീ സ്കൂൾ. ദേശീയ വിദ്യാഭ്യാസ നയത്തിൽ നയപരമായ തിരുത്തൽ വരുത്തുന്നതിനൊപ്പം കേന്ദ്രത്തിൻ്റെ ബ്രാൻഡിംഗിന് വഴങ്ങുന്ന സംസ്ഥാന സർക്കാരിൻ്റെ പുതിയ തീരുമാനം അംഗീകരിക്കാനാവില്ലെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ചിത്രവുമൊക്കെ വെക്കേണ്ടതായി വരും.
സംഘ പരിവാർ ക്യാമ്പെയ്നിന് സഹായമൊരുക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടുകൾക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ്  വ്യക്തമാക്കി.