മോഡലുകളുടെ മരണം: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; കമ്മീഷണർക്ക് പരാതി നല്‍കി

 

കൊച്ചി : മുന്‍ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ട വാഹനാപകടം സംബന്ധിച്ച് വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതി. മരിച്ച അഞ്ജനയുടെ കുടുംബമാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

വാഹനപകടത്തിൽ കൊല്ലപ്പെട്ട അൻസി കബീറിൻ്റെ കുടുംബം കഴിഞ്ഞ ദിവസം അപകടത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ജനയുടെ കുടുംബവും പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിന്‍റേയും മോഡലുകളെ പിന്തുടര്‍ന്ന ഷൈജു തങ്കച്ചന്‍റേയും പങ്ക് അന്വേഷിക്കണമെന്നുമാണ് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ജനയും അന്‍സിയും സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടരാന്‍ ഷൈജുവിന് നിര്‍ദ്ദേശം നല്‍കിയത് ആരാണ്. റോയി വയലാട്ടിന് ഇതുമായുള്ള ബന്ധം എന്താണ്. അപകടം നടന്ന അന്ന് രാത്രി സംഭവിച്ചതെന്താണ്. ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്നും അര്‍ജുന്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഞ്ജനയുടെ കുടുംബത്തിന്‍റെ മൊഴി എടുത്തു. നിലവിൽ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഹോട്ടലിലിലെ സിസി ടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ പുഴയിലെറിഞ്ഞെന്ന നിഗമനത്തിൽ തേവര കണ്ണങ്കാട്ട് പാലത്തിനടിയിൽ സ്കൂബ ഡൈവേഴ്സിനെ ഉപയോഗപ്പെടുത്തി ഡിവിആർ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇത് ലഭിച്ചാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതേസമയം സുപ്രധാന കേസായിരുന്നിട്ടും മോഡലുകളുടെ പോസ്റ്റ്മോര്‍ട്ടം വേണ്ട ഗൗരവത്തോടെ നടത്തിയില്ലെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തപരിശോധന അനിവാര്യമാണ്. സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ പരിശോധനയ്ക്ക് അയയ്‌ക്കേണ്ടതായിരുന്നു. ഇത് സാധാരണ ചെയ്യുന്ന നടപടിക്രമവുമാണ്. എന്നിട്ടും ഈ കേസില്‍ അതുണ്ടായില്ലെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. കൃത്യമായ ഇടപെടല്‍ മൂലം പരിശോധനകള്‍ ഒഴിവാക്കിയതാണെന്നും ആരോപണമുണ്ട്.

Comments (0)
Add Comment