സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ; പിണറായി സർക്കാരിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറും: വി.ഡി. സതീശൻ

Jaihind Webdesk
Wednesday, August 30, 2023

പാമ്പാടി: സ്ത്രീകളെ അപമാനിക്കുന്ന സംഘമായി സിപിഎം സൈബര്‍ സഖാക്കള്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയടക്കമുള്ള ഉന്നത നേതാക്കളുടെ അനുവാദത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാമ്പാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍റെ തിരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘പുതുപ്പള്ളിയുടെ ചങ്കാണ് ചാണ്ടി’ റോഡ് ഷോയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രിയുടെ മകളും ഉമ്മന്‍ ചാണ്ടിയുടെ മകളും ഒരുപോലെയല്ല. മുഖ്യമന്ത്രിയുടെ മകള്‍ 1.72 കോടി രൂപ മാസപ്പടിയാണ് വാങ്ങിയത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ജോലി ചെയ്താണ് ജീവിക്കുന്നത്. വഴിയരികില്‍ ചെളിക്കുണ്ടില്‍ കിടക്കുന്നവന്‍ വഴിയേ പോകുന്നവരുടെ മേല്‍ ചെളിവാരിയെറിയുന്നത് പോലെയാണിതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നാട്ടില്‍ ജീവിക്കാനാവാത്ത സ്ഥിതിയായി. ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്‍റെയും തണലില്‍ ലഹരി മാഫിയാ സംഘങ്ങള്‍ അരങ്ങുവാഴുകയാണ്. ഇതുമൂലം ഏറെ വിഷമിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം മാറുമെന്ന് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങി. കോട്ടയത്തെ ഒരു സിപിഎം നേതാവായിരുന്നു അതിന് പിന്നില്‍. എന്നാല്‍ അത് വിലപ്പോകില്ലെന്ന് വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്തി. എന്നാല്‍ ഇടുക്കിയില്‍ നിന്നും ഒരു വായ പോയ കോടാലിയെ ഇറക്കി അധിക്ഷേപം തുടരുകയാണ്. ഇതിനുള്ള മറുപടി പുതുപ്പള്ളിയിലെ ജനത നല്‍കുമെന്നും വിഡി സതീശൻ പറഞ്ഞു.

മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ഉമാ തോമസ് എംഎൽഎ, ചെറിയാൻ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ജനറൽ കൺവീനർ ഫിൽസൺ മാത്യൂസ്, മറിയ ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു. പാമ്പാടി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു. ചാണ്ടി ഉമ്മന്‍റെ പ്ലക്കാർഡും ചിത്രങ്ങൾ അടങ്ങിയ ഷാളും ധരിച്ചായിരുന്നു റോഡ് ഷോ.