വ്യാപക അക്രമം അഴിച്ചുവിട്ട് സി.പി.എം ; കണ്ണൂർ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്

Jaihind News Bureau
Tuesday, September 1, 2020

കണ്ണൂർ : കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വ്യാപക അക്രമം. തലശേരി കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ബോംബ് എറിഞ്ഞ് തകർത്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഇരുപതോളം ഓഫീസുകളും, ബസ് ഷെൽട്ടറുകളുമാണ് തകർത്തത്. സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയാണ് ജില്ലയിൽ അക്രമം നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി.

ഇന്നലെ രാത്രിയാണ് തലശേരി കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ബോംബ് എറിഞ്ഞ് തകർത്തത്. മാടപ്പീടിക ഗുംട്ടിയിലെ ഓഫീസിന് നേരെ അക്രമികൾ ബോംബെറിയുകയായിരുന്നു. ഇക്കഴിഞ്ഞ 21നാണ് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തത്. വാതിലും, ജനലും കമ്പ്യൂട്ടറും ബോംബേറിൽ പൂർണമായും തകർന്നു. നേരത്തെ ഈ ഓഫീസ് സി.പി.എം പ്രവർത്തകർ തകർത്തതിനെ തുടർന്നാണ് പുതുക്കി പണിതത്.

ന്യൂമാഹി മണ്ഡലത്തിലെ കുറിച്ചിയിൽ ഇയ്യത്തുങ്കാട് പ്രിയദർശിനി ഓഫീസിന് നേരെയും അക്രമം ഉണ്ടായി. ഓഫീസ് വാതിലും ജനൽ ചില്ലുകളും ആക്രമണത്തില്‍ തകർന്നു. തലശേരി തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് അക്രമിച്ച് നശിപ്പിച്ചു.  ചെറുതാഴത്തും കോൺഗ്രസ്സ് ഓഫീസിന് നേരെ അക്രമം ഉണ്ടായി . സംഘടിച്ച് എത്തിയ സി.പി.എം പ്രവർത്തകർ ഹനുമാരമ്പലത്തിന് സമീപമുള്ള കോൺഗ്രസ് ഓഫീസ് അക്രമിച്ചു. ഓഫീസും സ്തൂപവും സി.പി.എം പ്രവർത്തകർ അടിച്ചുതകർത്തു.

പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരകമന്ദിരം ഇന്നലെ അടിച്ചുതകർത്തിരുന്നു. മുഴപ്പാലയിലെ കോൺഗ്രസ് ഓഫീസും അഞ്ചരക്കണ്ടിയിലെ ഓഫീസും തകർത്തു. പാളയത്തെ പ്രിയദർശിനി ക്ലബ് അടിച്ചുതകർക്കുകയും ഫർണിച്ചറുകൾക്ക് തീയിടുകയും ചെയ്തു. മട്ടന്നൂർ വെള്ളിയാംപറമ്പിലെ ഓഫീസ് പൂർണമായും അടിച്ചുതകർത്തു. പട്ടാന്നൂർ കൊളപ്പയിലെ കോൺഗ്രസ് ഓഫീസിന് നേരെയും അക്രമം ഉണ്ടായി. സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയാണ് അക്രമം നടന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു. കണ്ണൂർ തെക്കി ബസാറിലെയും, ഫോർട്ട് റോഡിലെയും രാജീവ് ഗാന്ധി സ്തൂപവും അക്രമികൾ അടിച്ചുതകർത്തു.