പാര്‍ട്ടിക്കാരെ നിയമിച്ചില്ലെങ്കില്‍ കൈയ്യും കാലും വെട്ടും ; കോളേജ് പ്രിന്‍സിപ്പലിന് നേരെ സിപിഎം ഭീഷണി

Jaihind News Bureau
Tuesday, February 23, 2021

 

ഇടുക്കി :  നെടുങ്കണ്ടത്ത് കോളേജ് പ്രിന്‍സിപ്പലിനു നേരെ സിപിഎം വധഭീഷണി. പാര്‍ട്ടി അനുഭാവികള്‍ക്ക് നിയമനം നല്‍കിയില്ലെങ്കില്‍ കൈയ്യും കാലും വെട്ടുമെന്നാണ് ഭീഷണി. മഞ്ഞപ്പെട്ടി ഗവ. പോളിടെക്നിക് കോളേജില്‍ ശുചീകരണ തൊഴിലാളികളുടെ താല്‍ക്കാലിക നിയമനത്തില്‍ സിപിഎം നിര്‍ദേശം അവഗണിച്ച പ്രിന്‍സിപ്പല്‍ റെജി കുമാറിന് നേരയാണ്  ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന്  ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്ഥലംമാറ്റത്തിനു ശ്രമിക്കുകയാണ് പ്രിന്‍സിപ്പല്‍.

താല്‍ക്കാലിക ശുചീകരണ തൊഴിലാളികളുടെ നാല് ഒഴിവിലേക്കു സിപിഎം പ്രാദേശിക നേതൃത്വം ശുപാര്‍ശ ചെയ്തവരെ നിയമിക്കാത്തതിന്റെ പേരില്‍ വധഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് പ്രിന്‍സിപ്പല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. പ്രിന്‍സിപ്പലും കോളജിലെ സ്റ്റാഫ് ക്ലബ്ബും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും നെടുങ്കണ്ടം പൊലീസിനും പരാതി നല്‍കി.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചത്. കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നു ലഭ്യമായ ലിസ്റ്റ് പ്രകാരം കഴിഞ്ഞദിവസം ഇന്റര്‍വ്യൂ നടത്തി നാല് പേരെ നിയമിച്ചു. ഇന്റര്‍വ്യൂവിനു ശേഷം പ്രിന്‍സിപ്പല്‍ കോട്ടയത്തെ വീട്ടിലേക്കു പോകുകയും ചെയ്തു.

47 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ ചിലരെ നിയമിക്കണമെന്ന് പ്രാദേശിക സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ പറഞ്ഞവരെ എന്തുകൊണ്ട് നിയമിച്ചില്ല എന്ന് ആക്രോശിച്ച് വധഭീഷണി മുഴക്കിയെന്നും ഇനി മഞ്ഞപ്പെട്ടിയിലേക്കു വന്നാല്‍ കാലും കയ്യും വെട്ടുമെന്ന് പറഞ്ഞെന്നും പ്രിന്‍സിപ്പല്‍ റെജി കുമാര്‍ ആരോപിക്കുന്നു. എന്നാല്‍, സിപിഎം നേതൃത്വം ആരോപണം നിഷേധിച്ചു.