സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കുന്നതിന് മുന്‍പ് സി.പി.എം കേരളത്തോട് മാപ്പ് പറയണം; പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, January 14, 2023

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കാനും പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മുന്‍പ് സി.പി.എം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് കേരളത്തിലെത്തിയ എ.ഡി.ബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും സ്വകാര്യ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എസ്.എഫ്.ഐക്കാരെ വിട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി ശ്രീനിവാസന്‍റെ കരണത്തടിക്കുകയുമാണ് സി.പി.എം ചെയ്തത്. അന്ന് കരണത്തടിച്ച് അപമാനിച്ചവര്‍ ഇപ്പോള്‍ തെറ്റ് തിരുത്താന്‍ തയാറായിരിക്കുന്നു. അങ്ങനെ തെറ്റ് തിരുത്തുമ്പോള്‍ പഴയകാല ചെയ്തികള്‍ക്ക് കൂടി മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ സമരത്തിന്‍റെ ഭാഗമായി മന്ത്രിയായിരുന്ന എം.വി രാഘവനെ കണ്ണൂരില്‍ തടയുകയും കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് വെടിവയ്പ്പിലേക്ക് എത്തിച്ചതും സി.പി.എമ്മാണ്. സ്വാശ്രയ സമരത്തെക്കൂടി സി.പി.എം ഇപ്പോള്‍ തള്ളപ്പറയുകയാണ്. അതുകൊണ്ടു തന്നെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കാനുള്ള ബാധ്യത പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കുണ്ട്.

സ്വകാര്യ കല്‍പിത സര്‍വകലാശാലകള്‍ വേണമെന്ന നിലപാട് തന്നെയാണ് അന്നും ഇന്നും യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്. സി.പി.എം മുന്‍ നിലപാടില്‍ നിന്നും ഇപ്പോള്‍ പിന്നാക്കം പോയതിനെ സ്വാഗതം ചെയ്യുന്നു. വൈകി മാത്രമെ സി.പി.എമ്മിന് വിവേകം ഉദിക്കൂവെന്നതിന്‍റെ അവസാന ഉദാഹരണമാണിതെന്നും അദ്ദേഹം പരിഹസിച്ചു