പിണറായിയെ സംരക്ഷിക്കാന്‍ മഹാറാലിയില്‍ പങ്കെടുക്കാതെ മാറിനിന്ന് സിപിഎം വീണ്ടും ഒറ്റുകാരായി: എം.എം. ഹസന്‍

Jaihind Webdesk
Monday, March 18, 2024

തിരുവനന്തപുരം: മുംബൈയില്‍ ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലിയില്‍ പങ്കെടുക്കാതെ മാറിനിന്ന സിപിഎം വീണ്ടും ഒറ്റുകാരായി മതേതര ജനാധിപത്യ മുന്നേറ്റത്തെ തളര്‍ത്താന്‍ ശ്രമിച്ചെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍. സ്വാതന്ത്ര്യസമരകാലം മുതല്‍ തുടങ്ങിയതാണ് സിപിഎമ്മിന്‍റെ അഞ്ചാംപത്തി പ്രവര്‍ത്തനം. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നേരിടുന്ന സിപിഐ പോലും പ്രതിനിധിയെ അയച്ചപ്പോള്‍ സിപിഎം ചരിത്രദൗത്യം ആവര്‍ത്തിച്ചെന്നും എം.എം. ഹസന്‍ കുറ്റപ്പെടുത്തി.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍നിന്ന് സംരക്ഷിക്കാനാണ് സിപിഎം ദേശീയ നേതൃത്വം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. പിണറായി വിജയനെതിരെയുള്ള മാസപ്പടിയും ലാവലിനും ഉള്‍പ്പെടെയുള്ള കേസുകള്‍ എത്ര ഗൗരവതരമാണ് എന്നാണിത് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍വന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും അതിനപ്പുറം ഒന്നും സംഭവിച്ചില്ലെന്നും എം.എം. ഹസന്‍ ചൂണ്ടിക്കാട്ടി.

ത്രിപുര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ മത്സരിക്കാന്‍ സിപിഎം ധാരണയായിക്കഴിഞ്ഞു. തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ബിഹാര്‍, അസം തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണിയില്‍ ചേര്‍ന്നു ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സിപിഎം ശ്രമിക്കുന്നു. എന്നിട്ടും കേരളത്തില്‍ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും മത്സരിക്കരുതെന്ന് സിപിഎം നിലപാടെടുക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവക്കരാറിന്‍റെ പേരില്‍ യുപിഎ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചിട്ടുള്ള സിപിഎമ്മിന് വി.പി. സിംഗ് സര്‍ക്കാരിനെ ബിജെപിയോടൊപ്പം ചേര്‍ന്ന് താങ്ങിനിര്‍ത്തിയ ചരിത്രമുണ്ടെന്നും എം.എം. ഹസന്‍ പറഞ്ഞു.