‘ജാഥയ്ക്ക് സിപിഎം നല്‍കിയത് കറക്റ്റ് പേരാണ്; എം.വി ഗോവിന്ദൻ നയിക്കുന്നത് സ്വപ്നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള യാത്ര’: പരിഹസിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, February 20, 2023

കോഴിക്കോട്: സിപിഎം നടത്തുന്ന ജാഥ, സ്വപ്നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള ജാഥയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അത്രയും വലിയ പ്രതിരോധത്തിലാണ് കേരളത്തിലെ സിപിഎം ഉള്ളത്. ലഹരിക്കടത്തും ക്വട്ടേഷന്‍ ആക്രമണങ്ങളും സ്വര്‍ണ്ണക്കടത്തും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ഉള്‍പ്പെടെ സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സിപിഎം നേതാക്കളും അനുഭാവികളുമാണ്. 33 വര്‍ഷത്തെ ഭരണത്തിന്‍റെ അവസാനകാലം ബംഗാളിലെ സിപിഎമ്മിനെ ബാധിച്ച ജീര്‍ണതയാണ് കേരളത്തിലും കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി സ്വര്‍ണ്ണക്കടത്ത് കേസില്‍ നൂറ് ദിവസം ജയിലില്‍ കിടന്നു. അതേ വ്യക്തി രണ്ടാമതും കോഴക്കേസില്‍ ജയിലിലാണ്. സ്വപ്‌നാ സുരേഷിനെ ധനസമ്പാദനത്തിനും ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ രാഷ്ട്രീയ എതിരാളികളെ വകവരുത്താനും സിപിഎം ഉപയോഗിച്ചു. ആകാശ് തില്ലങ്കേരിയെന്ന മൂന്നാംകിട ക്രിമിനലിന്‍റെ വിരല്‍ത്തുമ്പില്‍ സിപിഎം വിറയ്ക്കുകയാണ്. ആകാശ് മോനെ വിഷമിപ്പിക്കരുതെന്നാണ് നേതാക്കള്‍ അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആകാശ് മോനെ വിഷമിപ്പിച്ചാല്‍ കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള ഏതൊക്കെ നേതാക്കളുടെ പേര് വിളിച്ച് പറയുമെന്ന ഭയത്തിലാണ് സിപിഎം. സ്വപ്‌നയേയും ആകാശ് തില്ലങ്കേരിയേയും പേടിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ എം.വി ഗോവിന്ദന്‍ നടത്തുന്ന പ്രതിരോധ ജാഥ നല്ലതാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.