കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

Jaihind Webdesk
Saturday, May 18, 2024

 

കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂർ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിർമ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആദ്യം സ്ഫോടനത്തിൽ പ്രവർത്തകർക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കൾ പറയും. തൊട്ടടുത്ത വർഷം അവരെ രക്തസാക്ഷിപ്പട്ടികയിൽ ചേർക്കും. പിന്നീട് അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്‍റെ പതിവ്.

കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ 6-നാണ് സ്ഫോടനമുണ്ടായത്. സിപിഎം പ്രവർത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത്. എന്നാൽ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്‍റെയും സുബീഷിന്‍റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമർശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാർട്ടി വക ഭൂമിയിലാണ് സംസ്കരിച്ചത്.

2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഇരുവർക്കും സ്മ‌ാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. ബോംബ് നിർമ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആർഎസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂർ പാനൂർ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവർക്കായി സ്മാരകം നിർമ്മിച്ചത്.

ഈ മാസം 22-ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ പാനൂർ മുളിയാത്തോട് മാവുള്ള ചാലിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഷെറിൻ എന്ന സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. അന്നും പാർട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.