കൊവിഡില്‍ അവശ്യ മരുന്നുകളുടെ ദൗര്‍ലഭ്യം: അനുമതിയോടെ മരുന്ന് വിതരണം ഏറ്റെടുത്ത് ഇന്‍കാസ് ഷാര്‍ജയും തൃശൂര്‍ ജില്ലാ കമ്മിറ്റിയും

Jaihind News Bureau
Tuesday, April 28, 2020

 

ഷാര്‍ജ : കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇന്‍കാസ് ഷാര്‍ജയുടെ, തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കൊവിഡ് ദുരിതബാധിതര്‍ക്ക് അരിയും ഭക്ഷ്യസാധനങ്ങളും മരുന്നും എത്തിച്ചു കൊടുക്കുന്നത് സജീവമാക്കി. കൊവിഡ് ബാധമൂലം പ്രവാസികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് അവശ്യ മരുന്നുകളുടെ ദൗര്‍ലഭ്യം. ഇപ്രകാരം, ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന വിദഗ്ധ പാനലിന്റെ നിര്‍ദേശപ്രകാരം, ഇന്ത്യന്‍ മരുന്നകള്‍ക്ക് തുല്യമായവയാണ് ഇവര്‍ വിതരണം ചെയ്യുന്നത്.

ഇന്ത്യയില്‍നിന്നുള്ള ജീവന്‍രക്ഷാ മരുന്നുകളാണ് ഇത്രയും കാലം മലയാളികള്‍ ആശ്രയിച്ചിരുന്നത്. വ്യോമ ഗതാഗതം തടസ്സപ്പെട്ടതോടെ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടു. ഇതോടെ, ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഇന്‍കാസ് ഷാര്‍ജയും തൃശൂര്‍ ജില്ലാ കമ്മിറ്റിയും പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുകയായിരുന്നു.

യുഎഇ കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലി, ഇന്‍കാസ് ഷാര്‍ജ പ്രസിഡണ്ട് അഡ്വ. വൈ. എ. റഹീം, കേന്ദ്ര കമ്മിറ്റി ജോയിന്റ് ട്രഷറര്‍ സുനില്‍ അസീസ് തുടങ്ങിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിയന്ത്രണത്തോടെയാണിത്.

കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ടുമായ കെ. എം. അബ്ദുല്‍ മനാഫിനെ മരുന്ന് സംഭരണം, വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര കമ്മിറ്റി ചുമതലപ്പെടുത്തി. ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളാണ് മരുന്നു വിതരണത്തിന്റെ പരിധിയായി നിശ്ചയിച്ചത്. ഡോ. ഷമീന്‍ സൈനുദ്ദീന്‍, ഡോ. ഷാസി, ഡോ. സുഭാഷ് എം കുറുപ്പ്,
ഡോ. ഷഹാല്‍ ഹസ്സന്‍ തുടങ്ങിയ വിദഗ്ധരും, വി. കെ. മുരളീധരന്‍, ചന്ദ്രപ്രകാശ് ഇടമന , എസ് എം ജാബിര്‍, ബിജു എബ്രഹാം, അബ്ദുള്‍ മജീദ്, പി. ആര്‍. പ്രകാശ്, ഷാന്റി തോമസ്, ഷെരീഫ് തുടങ്ങിയവരടങ്ങുന്ന ഉപദേശക കമ്മിറ്റിയും മരുന്നു വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ആരോഗ്യ / മരുന്നു സംബന്ധമായ കാര്യങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

0097155 7180566, 0097155 8430530, 00097156 8881726,0097150 3448115