വാളയാറില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; സിബിഐ കുറ്റപത്രം തള്ളി

Jaihind Webdesk
Wednesday, August 10, 2022

പാലക്കാട്: വാളയാർ പീഡന കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് നിര്‍ദ്ദേശം. പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവെച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പോക്സോ കോടതിയുടെ ഉത്തരവ്. സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. സത്യസന്ധമായ അന്വേഷണം പുതിയ സംഘം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന് പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍ തന്‍റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്.

ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം നൽകിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്.