ബ്രഹ്മപുരത്ത് വിവാദം പുകയുന്നു: കരാർ കമ്പനി സിപിഎം നേതാവിന്‍റെ അടുത്ത ബന്ധുവിന്‍റേത്; സർക്കാർ വഴിവിട്ട സഹായം നല്‍കിയതായി ആക്ഷേപം

Jaihind Webdesk
Wednesday, March 8, 2023

 

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നിലെ ദുരൂഹതകള്‍ തുടരുന്നതിനിടെ സംസ്കരണത്തിന് കരാറെടുത്ത കമ്പനിക്ക് സർക്കാർ വഴിവിട്ട സഹായം നല്‍കിയതായി ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സോൺട ഇൻഫ്രാടെക്ക് എന്ന കമ്പനിക്കാണ് മാലിന്യ സംസ്കരണത്തിന് കരാർ നല്‍കിയിരിക്കുന്നത്.  സിപിഎം നേതാവ് വൈക്കം വിശ്വന്‍റെ മകളുടെ ഭർത്താവാണ് ഈ കമ്പനിയുടെ എംഡി. യോഗ്യതയില്‍ തിരിമറി കാട്ടിയാണ് കമ്പനിക്ക് കരാർ നല്‍കിയതെന്ന് മുന്‍ മേയർ ടോണി ചമ്മണി ആരോപിച്ചു.

ബ്രഹ്മപുരത്തെ 5,51,903 മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യത്തിന്‍റെ ബയോ മൈനിംഗിന് കരാറാണ് സോൺട ഇൻഫ്രാടെക്ക് ഏറ്റെടുത്തത്. 2022 സെപ്റ്റംബറോടെ ബയോമൈനിംഗ് പൂർത്തിയാക്കണമെന്ന വ്യവസ്ഥയില്‍ 54 കോടി രൂപയ്ക്കാണ് കരാർ നല്‍കിയത്. എന്നാല്‍ മാലിന്യ സംസ്കരണം നടന്നത് 25 ശതമാനം മാത്രമാണ്. കരാർ കാലയളവിൽ ഉണ്ടായ മഴ പ്രവൃത്തികളെ ബാധിച്ചു എന്ന കാരണത്താല്‍ കരാർ കാലാവധി നീട്ടിനല്‍കി. പദ്ധിയുമായി ബന്ധപ്പെട്ട് ഇതുവരെ 11 കോടിയാണ് സോണ്‍ട ഇൻഫ്രാടെക്കിന് അനുവദിച്ചിട്ടുള്ളത്. 2022 ജനുവരിയിൽ ആദ്യഘട്ടമായി ‍ഏഴ് കോടി രൂപ സംസ്ഥാന സർക്കാർ നല്‍കി. രണ്ടാം ഘട്ടത്തിൽ നാല് കോടി കൂടി അനുവദിച്ചു.

2020ൽ ബ്രഹ്മപുരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സംസ്കരണത്തിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് കരാർ ക്ഷണിച്ചത്. 25 കോടിയുടെ വാർഷിക ടേണോവറും ബയോമൈനിംഗ് വഴിയുള്ള മാലിന്യ സംസ്കരണത്തിൽ പത്ത് കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കിയതിന്‍റെ അനുഭവ പരിചയവുമായിരുന്നു യോഗ്യത. സോണ്‍ട ഇൻഫ്രാടെക്ക് ആദ്യം ഹാജരാക്കിയ രേഖയിൽ തിരുനെൽവേലി കോർപ്പറേഷനിൽ കമ്പനി ഖര മാലിന്യ സംസ്കരണത്തിനായി ചെലവഴിച്ചതിലെ ടോട്ടൽ കോണ്‍ടാക്ട് വാല്യു 8,56,71,840 രൂപയാണ്. എന്നാൽ ഇത് കെഎസ്ഐഡിസി തള്ളി. തൊട്ടുപിന്നാലെ വീണ്ടും കരാർ ക്ഷണിച്ചപ്പോൾ ഇതേ പദ്ധതി പത്ത് കോടി രൂപക്ക് പൂർത്തിയാക്കിയതിന്‍റെ രേഖ സോണ്‍ട ഇൻഫ്രാടെക്ക് ഹാജരാക്കി. പിന്നാലെ കരാറും ലഭിച്ചു. ആദ്യം കമ്പനിക്ക് സർട്ടിഫിക്കറ്റ് നൽകിയത് തിരുനെൽവേലി മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ആയിരുന്നെങ്കിൽ രണ്ടാമത് സർട്ടിഫിക്കറ്റ് നൽകിയത് മുൻസിപ്പൽ എഞ്ചിനീയറാണ്. ഇതടക്കം അപാകതകൾ പരിശോധിക്കാതെ കെഎസ്ഐഡിസി കരാർ നൽകിയതിലാണ് ഒത്തുകളി ആരോപണം.

സിപിഎം നേതാവ് വൈക്കം വിശ്വന്‍റെ മകളുടെ ഭർത്താവ് എംഡിയായ സ്ഥാപനത്തിന് കരാർ നൽകിയത് മുതൽ സർക്കാർ വഴിവിട്ട സഹായം നൽകിയെന്നാണ് ഉയരുന്ന ആരോപണം. കമ്പനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മേയർ ടോണി ചമ്മണി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ തീപിടിത്തം ദുരൂഹമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീയിട്ടത് കരാറുകാരാണെന്നും സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട കോടികളുടെ അഴിമതി ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.