തെലങ്കാനയിൽ ടിആർഎസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

Jaihind Webdesk
Saturday, November 24, 2018

Sonia-Gandhi-Congress-Telengana

തെലങ്കാനയിൽ ടിആർഎസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ടിആർഎസ് സർക്കാർ തെലങ്കാനയെ ദുരിതത്തിലേക്കു തള്ളിയിട്ടതായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ രക്തവും വിയർപ്പും കൊണ്ടു രൂപീകരിച്ച സംസ്ഥാനമാണു തെലങ്കാനയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മെദ്ചൽ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

സ്വന്തം കുഞ്ഞിനെ എങ്ങനെ നോക്കണമെന്ന് അമ്മമാർക്കറിയാം. പക്ഷേ, തെലങ്കാന പിറന്നുവീണത് സ്വന്തം കാര്യങ്ങൾ മാത്രം നോക്കുന്നവരുടെ കൈകളിലേക്കാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ടിആർഎസ് സർക്കാർ തെലങ്കാനയെ ദുരിതത്തിലേക്കു തള്ളിയിട്ടതെന്നും യുപിഎ അധ്യക്ഷ ആരോപിച്ചു. സംസ്ഥാന രൂപീകരണത്തിനു മുൻകയ്യെടുത്ത സോണിയ ഗാന്ധിയെ തെലങ്കാനയുടെ അമ്മ എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

സംസ്ഥാന രൂപീകരണത്തിനായി തെലങ്കാനയിലെ ജനങ്ങൾ പോരാടിയപ്പോൾ അവർക്കൊപ്പം നിന്ന വ്യക്തിയാണു സോണിയയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ രക്തവും വിയർപ്പും കൊണ്ടു രൂപീകരിച്ച സംസ്ഥാനമാണു തെലങ്കാനെന്നും സംസ്ഥാന രൂപീകരണത്തിനു സോണിയ അക്ഷീണം പ്രവർത്തിച്ചെന്നും രാഹുൽ പറഞ്ഞു. ടിആർഎസിനെ തോൽപ്പിക്കാനാണു കോൺഗ്രസ്, ടിഡിപി, തെലങ്കാന ജനസമിതി , സിപിഐ എന്നിവ കൈകോർത്തതെന്നും രാഹുൽ പറഞ്ഞു. 2014 ൽ തെലങ്കാന രൂപംകൊണ്ട ശേഷം ആദ്യമായി സംസ്ഥാനത്തെത്തിയ സോണിയ മെദ്ചൽ മണ്ഡലത്തിൽ നടത്തിയ പ്രചാരണത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആദ്യമായാണു സോണിയ പ്രചാരണത്തിനിറങ്ങുന്നത്. ടിജെഎസ് മേധാവി കോദണ്ഡറാം പൊതുസമ്മേളനത്തിൽ പങ്കെടുത്തു. അടുത്തയാഴ്ച രാഹുലിനൊപ്പം ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു പ്രചാരണത്തിനിറങ്ങുമെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.