രാജസ്ഥാനില്‍ വീണ്ടും വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്; ദയനീയ പ്രകടനവുമായി ബി.ജെ.പി

Jaihind Webdesk
Wednesday, August 7, 2019

രാജസ്ഥാനിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്വല വിജയം. 11 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 12 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസ് വിജയക്കൊടി നാട്ടിയത്.

10 ജില്ലകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 വാര്‍ഡുകളില്‍ ഒമ്പതും കോണ്‍ഗ്രസ് നേടി. അതേസമയം ബി.ജെ.പിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ഒരു സീറ്റ് സ്വതന്ത്രനും സ്വന്തമാക്കി. പാലി, കരോളി, സിരോഹി, പ്രതാപ്ഗഢ്, ശ്രീഗംഗാനഗർ, അജ്മീര്‍, ജയ്പൂര്‍, ചുരു, ഹനുമാന്‍ഗഢ്, ജുന്‍ജുനു എന്നീ ജില്ലകളിലെ മുനിസിപ്പാലിറ്റികളിലെയും മുനിസിപ്പല്‍ കൗണ്‍സിലുകളിലെയും വാര്‍ഡുകളിലേക്ക് ഓഗസ്റ്റ് നാലിനാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസിന്‍റെ ദീന്‍ദയാല്‍ ശര്‍മ അജ്മീർ ജില്ലയിലെ 52-ാം വാർഡില്‍ നിന്ന് വിജയിച്ചപ്പോള്‍ മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജ്യോതിക സർവാറില്‍ നിന്നും വിജയിച്ചു.

വിജയിച്ച മറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

രാഖി – താരാനഗർ (ചുരു)

നിസാം – കിഷന്‍ഗഢ്  (ജയ്പുർ)

ചോരുലാല്‍ –  നോഹർ (ഹനുമാന്‍ഗഢ്)

മുകേഷ് റാണി – സുരാജ്ഗഢ് (ജുന്‍ജുനു)

മൊഹമ്മദ് അസ്ലം – അബു റോഡ് (സിരോഹി)

ഗോവര്‍ധന്‍ ലാല്‍ – പ്രതാപ്ഡഢ്

സുധീർ കുമാർ – കരണ്‍പുർ (ശ്രീഗംഗാനഗർ)

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാനില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സംസ്ഥാനത്ത് ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി വീണ്ടും ആധികാരികവിജയവുമായി കോണ്‍ഗ്രസ് മുന്നേറുന്നത്.