കൊച്ചി ബ്ലാക്ക്മെയില്‍ കേസ് ; ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍

Jaihind News Bureau
Saturday, July 4, 2020

 

കൊച്ചി:  നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ കേസില്‍ മുഖ്യപ്രതിയടക്കം മൂന്ന് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ജാമ്യം ലഭിച്ച പ്രതികളെ മറ്റൊരു കേസിൽ വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം അപരിചിതർക്ക് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നമ്പർ നൽകരുതെന്നാവശ്യപ്പെട്ട് സിനിമാ സംഘടനകൾ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് കത്ത് നൽകി.

തട്ടിപ്പ് കേസിലെ മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കര്‍, ആറാം പ്രതി ഹാരിസ് എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. പ്രതികൾ ഒരുലക്ഷം രൂപ കെട്ടിവെക്കുകയും കേരളം വിട്ട് പോകുകയും ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ പ്രതികളുടെ പാസ്‌പോര്‍ട്ട് പിടിച്ച്‌ വെക്കാനും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പ്രതികള്‍ ഹാജരാകണം. എന്നാൽ ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും മറ്റൊരു കേസിൽ പിടിയിലായി. പാലക്കാട് വാളയാറിൽ പെണ്‍കുട്ടികളെ സ്വര്‍ണ കടത്തിനായി തടഞ്ഞുവെച്ച കേസിലാണ് പ്രതികള്‍ വീണ്ടും പിടിയിലായത്.

അതേസമയം ഷംന കാസിം കേസില്‍ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഷംന കാസിമിന്‍റെ കൊച്ചിയിലെ വീട്ടില്‍ സിനിമ നിര്‍മ്മാതാവിന്‍റെ പേരില്‍ എത്തിയ വ്യക്തി വ്യാജനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ പന്തല്‍ പണിക്കാരന്‍ രാജുവാണ്, ജോണി എന്ന നിര്‍മ്മാതാവായി ഷംനയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഷംന വിളിച്ചിട്ടാണ് വീട്ടിലെത്തിയതെന്നാണ് ഇയാൾ ഷംനയുടെ മാതാപിതാക്കളോട് പറഞ്ഞത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ഷംന കാസിമിനെ ഫോണില്‍ വിളിച്ച്‌ കാര്യം തിരക്കിയപ്പോഴാണ് ആരോടും വരാന്‍ ആവശ്യപ്പെട്ടില്ലെന്ന വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജോണി എന്ന നിര്‍മാതാവിന്‍റെ പേരില്‍ എത്തിയത് കോട്ടയം സ്വദേശി രാജുവാണെന്ന് മനസിലായത്.

സൗണ്ട് ഉപകരണങ്ങളും പന്തലും വാടകയ്ക്ക് നല്‍കുന്ന രാജു ഷംനയുടെ വീട്ടില്‍ എന്തിന് വന്നു എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. കേസില്‍ വ്യാജ വരന്‍റ മാതാവായി അഭിനയിച്ച യുവതിയെയും ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അറസ്റ്റിലുള്ള മുഖ്യ പ്രതിയുടെ ഭാര്യയാണ് ഈ യുവതി. അതേസമയം അപരിചിതരായവര്‍ക്ക് താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ നല്‍കരുതെന്ന് ചൂണ്ടി കാട്ടി ഫെഫ്ക, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് യൂണിയന് കത്ത് നല്‍കി. ഷംന കാസിമിന്‍റെ നമ്പര്‍ ദുരുപയോഗം ചെയ്ത പശ്ചാത്തലത്തിലാണ് ഫെഫ്ക്കയുടെ നടപടി.