കൊല്ലം കോടതിയിൽ അഭിഭാഷകരും പോലീസുകാരും തമ്മില്‍ കയ്യാങ്കളി

Jaihind Webdesk
Monday, September 12, 2022

കൊല്ലം കോടതിയിൽ അഭിഭാഷകരും പോലീസുകാരും തമ്മില്‍ കയ്യാങ്കളി. കേസ് നടപടിക്ക് വേണ്ടി കോടതിയിൽ എത്തിയ പോലീസുകാരെ രണ്ടു മണിക്കൂറോളം അഭിഭാഷകർ തടഞ്ഞുവെച്ചു. കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പോലീസ് മർദിച്ചു എന്നാരോപിച്ചാണ് പോലീസിനെ തടഞ്ഞത്. കൊല്ലം കോടതിയിൽ പോലീസുകാരും അഭിഭാഷകരും തമ്മിൽ ഏറെ നേരം സംഘർഷവസ്ഥയുണ്ടായി. തർക്കത്തിനിടെ പോലീസ് ജീപ്പിന്‍റെ ചില്ല് തകർത്തു. കോടതി ഡ്യൂട്ടിയിലായിരുന്ന എഎസ്ഐ മനോരഥൻപിള്ളയ്ക്ക് പരിക്കേറ്റു.

ആഗസ്റ്റ് ഏഴിനുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കരുനാഗപ്പള്ളിയിലുള്ള അഡ്വ. എസ്. ജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ മര്‍ദിച്ചതായി ആരോപണമുയരുകയും പോലീസിനെതിരെ അഭിഭാഷകന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയില്‍ വേണ്ട നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ഇന്ന് ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യോഗത്തിനിടെ ചില പോലീസുകാര്‍ കോടതിയിലെത്തി. തുടര്‍ന്നാണ് പോലീസുകാരും അഭിഭാഷകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കൈയാങ്കളിയില്‍ കലാശിക്കുകയും ചെയ്തത്. പരിക്കേറ്റ എഎസ്ഐ മനോരഥന്‍പിള്ള ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

പരാതിയില്‍ കൃത്യമായ പോലീസ് ഇടപെടല്‍ ഉണ്ടാകുന്നതുവരെ കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനാണ് അഭിഭാഷകരുടെ തീരുമാനം.  അനിശ്ചിതകാലത്തേക്ക് കോടതി നടപടി ബഹിഷ്കരിക്കാൻ ബാർ അസോസിയേഷൻ തീരുമാനിച്ചു. അതേസമയം മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ അഭിഭാഷകനെ കസ്റ്റഡിയിൽ എടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. എന്നാല്‍ അഭിഭാഷകനെ മര്‍ദ്ദിച്ചതായും പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.