എടപ്പാളിൽ സിഐടിയു ആക്രമണം ഭയന്നോടി തൊഴിലാളിക്ക് പരുക്കേറ്റ സംഭവം; പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു

Jaihind Webdesk
Saturday, July 6, 2024

 

മലപ്പുറം: മലപ്പുറം എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന സിഐടിയുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരുക്കേറ്റതില്‍ പോലീസ് കേസെടുത്തു. കണ്ടാൽ തിരിച്ചറിയാവുന്ന 10 പേർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തെ ന്യായീകരിച്ചും – ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞ് സിഐ‌ടിയു ജില്ലാ നേതൃത്വം രംഗത്തെത്തി.

എടപ്പാളിൽ സിഐടിയുക്കാരുടെ ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് ചാടി യുവാവിന്‍റെ രണ്ട് കാലുകളും ഒടിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. ചങ്ങരംകുളം പോലീസ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന ഫയാസ് ഷാജഹാന്‍റെ മൊഴിയെടുത്തു. സിഐടിയുവിന്‍റെ പ്രാദേശിക നേതാക്കളും കേസില്‍ പ്രതികളാകും. നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയുക്കാർ ആക്രമിച്ചത്. പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴാണ് ഫയാസിന്‍റെ കാലുകളൊടിഞ്ഞതെന്നും മദ്യപിച്ച് എത്തിയ സംഘമാണ് മർദ്ദിച്ചതെന്നും ഉടമ സുരേഷ് പറഞ്ഞു. സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയതിനാണ് സിഐടിയുക്കാർ വളഞ്ഞിട്ട് തല്ലിയത്. രാത്രി സിഐടിയുക്കാർ ഇല്ലാത്തത് കാരണമാണ് സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയത്.

ആവശ്യമുള്ള പണം തരാമെന്ന് പറഞ്ഞിട്ടും ഇവർ മർദനം തുടർന്നതായും സുരേഷ് പറഞ്ഞു. അതിനിടെ ന്യായീകരണവുമായി സിഐടിയു നേതൃത്വം രംഗത്തെത്തി. ചുമട്ട് തൊഴിലാളികളെ ഒഴിവാക്കി അനധികൃതമായി ലോഡ് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് എടപ്പാളിലേത് എന്ന് സിഐടിയു ജില്ലാ പ്രസിഡന്‍റ് എം.ബി. ഫൈസല്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കും. എടപ്പാൾ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സില്‍ സ്ഥാപിക്കാനുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സിഐടിയു അക്രമത്തിലേക്ക് നയിച്ചത്.

രാത്രി ലോഡ് എത്തിയപ്പോള്‍ ഇറക്കുന്നതിനായി സിഐടിയു തൊഴിലാളികള്‍ ആരും പരിസരത്ത് ഉണ്ടായിരുന്നില്ല. ഈ സമയത്ത് കരാറുകാരനായ സുരേഷ് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാമഗ്രികള്‍ ഇറക്കി. വിവരം അറിഞ്ഞെത്തിയ സിഐടിയു തൊഴിലാളികള്‍ അക്രമം അഴിച്ചുവിട്ടതോടെ തൊഴിലാളികള്‍ ചിതറിയോടി. ഇതിനിടയില്‍ രക്ഷപ്പെടാന്‍ പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന്‍ കെട്ടിടത്തിന് മുകളിലേക്ക് ഓടി. പിന്തുടര്‍ന്ന് എത്തിയ സിഐടിയുകാരന്‍ അടിക്കുമെന്ന് ഉറപ്പായതതോടെ ഷാജഹാന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊരു ഉയരം കുറഞ്ഞ കെട്ടിടത്തിലേക്ക് ചാടി. ഫയാസിന്‍റെ രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട്. രണ്ട് കാലുകളും ഒടിഞ്ഞ ഫയാസ് ചികിത്സയിലാണ്.