വന്ദേ ഭാരതത്തിന് ‘തള്ള് ‘ കുറയുന്നു : കൂടുതല്‍ സംഘടനകള്‍ക്ക് ചാര്‍ട്ടേര്‍ഡ് അനുമതി നിര്‍ത്തുന്നു ; കേരളം ഉള്‍പ്പടെ 9 റൂട്ടുകളിലേക്ക് വീണ്ടും സര്‍വീസുമായ് എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം ; ചാര്‍ട്ടേര്‍ഡ് വിമാന നിരക്ക് വീണ്ടും ഇടിയുന്നു

B.S. Shiju
Friday, July 3, 2020

ദുബായ് : യുഎഇയില്‍ സ്‌കൂളുകള്‍ അടച്ചതോടെ, കേരളം ഉള്‍പ്പടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി, ആറു ദിവസത്തേക്ക് ഒന്‍പത് പ്രത്യേക വിമാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. അതേസമയം, വില കൂട്ടി വില്‍ക്കുന്ന ചാര്‍ട്ടേര്‍ഡ് വിമാന ടിക്കറ്റ് നിരക്ക് കൊള്ള , ഇല്ലാതാക്കുക എന്നതാണ് ഇതിന് പിന്നിലെന്നും സൂചനകളുണ്ട്. ഒപ്പം, കൂടുതല്‍ സംഘടനകള്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാന അനുമതി നല്‍കാതെ, വന്ദേഭാരത് മിഷനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും നീക്കമുണ്ട്.

പ്രവാസി മടക്കയാത്രാ പദ്ധതിയായ, വന്ദേ ഭാരത് മിഷന്‍ വഴി , കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് , ജൂലൈ 9 മുതല്‍ 14 വരെയാണ് ഈ അധിക വിമാന സര്‍വീസ് പ്രഖ്യാപിച്ചത്. നേരത്തെ, ജൂലൈ പതിനഞ്ച് വരെ പ്രഖ്യാപിച്ച, നാലാംഘട്ട വിമാനപട്ടികയ്ക്ക് പുറമേയാണിത്. ഒരിക്കല്‍ പ്രഖ്യാപിച്ച പട്ടികയില്‍ വീണ്ടും വിമാനം ഇറക്കുന്നത് അപൂര്‍വമാണ്. യുഎഇയില്‍ സ്‌കൂളുകള്‍ അടച്ചതോടെ, കേരളം ഉള്‍പ്പടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ യാത്രക്കാരെ എത്തിയ്ക്കുക എന്ന ലക്ഷ്യത്തിലാണിത്. നിരവധി പ്രവാസി കുടുംബങ്ങള്‍, സ്‌കൂള്‍ ടി സി സഹിതം നാട്ടിലേക്ക് മടങ്ങുന്ന സമയം കൂടിയാണിത്. അതിനാലാണ്, കൂടുതല്‍ വിമാന സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചത്. കൊച്ചി, തിരുവനന്തപുരം, മധുര, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് അധികമായി വിമാനം പറക്കുന്നത്.

ഇതിനായി, എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വഴിയുള്ള വിമാന ബുക്കിങ് , വെള്ളിയാഴ്ച വൈകിട്ട് ആരംഭിക്കുമെന്ന് , വെള്ളിയാഴ്ച രാവിലെയാണ് കോണ്‍സുലേറ്റ് പ്രഖ്യാപിച്ചത്. ആറു ദിവസത്തെ സര്‍വീസിനായി ഒമ്പത് പുതിയ വിമാന റൂട്ടുകളാണ് പ്രഖ്യാപിച്ചത്. ഇപ്രകാരം, എംബസി-കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതി നല്‍കുക. അതേസമയം, വില കൂട്ടി വില്‍ക്കുന്ന ചാര്‍ട്ടേര്‍ഡ് വിമാന ടിക്കറ്റ് ബുക്കിങ് കൊള്ള, പൊള്ളിയ്ക്കുക എന്ന വലിയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അറിയുന്നു. ചില സംഘടനകളും സ്ഥാപനങ്ങളും വലിയ ടിക്കറ്റ് നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന കൊള്ള നടത്തുകയാണെന്ന് അധികൃതര്‍ക്ക് കൂട്ട പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സംഘടനകള്‍, ടിക്കറ്റ് നിരക്ക് കുത്തനെ കുറിച്ചിരുന്നു. ഒപ്പം, കൂടുതല്‍ പ്രവാസി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാര്‍ട്ടേര്‍ഡ് വിമാന അനുമതി നല്‍കാതെ, വന്ദേഭാരത് മിഷനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും നീക്കമുണ്ട്. പല വന്ദേഭാരത് വിമാനങ്ങള്‍ ഇപ്പോള്‍ മുഴുവന്‍ യാത്രക്കാര്‍ ഇല്ലാതെയും സര്‍വീസ് നടത്തേണ്ട അവസ്ഥയാണ്. ഇതും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെ നിയന്ത്രിക്കാന്‍ കാരമാകുന്നു. ഇതിനിടെ, ജൂലൈ ഏഴിന് യുഎഇയില്‍ നിന്നും കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ കൂടി ആരംഭിക്കാനും നീക്കമുണ്ട്.