ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവെച്ച സംഭവം: രണ്ടു ഡോക്ടർമാരും രണ്ടു നഴ്സുമാരും പ്രതികള്‍; കുറ്റപത്രം സമർപ്പിച്ചു

 

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം നൽകിയത്. 750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

2017 നവംബർ 30-ന് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച്  ഒന്നിനാണ് ഹർഷിന സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസിപി കെ. സുദർശന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണെന്ന് തെളിഞ്ഞതായി എസിപി കെ. സുദർശൻ പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകളും ശാസ്ത്രീയ തെളിവുകളും ലഭിച്ചെന്നും എസിപി കൂട്ടിച്ചേർത്തു.

2017-ൽ നടത്തിയ എംആർഐ സ്കാനിംഗാണ് അന്വേഷണത്തിൽ നിർണ്ണായക തെളിവായത്. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ്. ഡോക്ടർമാർക്കും നഴ്സുമാർക്കും വീഴ്ച സംഭവിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഡോ. സി.കെ. രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം. ഷഹന, മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്‌സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ. 60 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. 40 രേഖകളും 60 സാക്ഷിമൊഴികളുമുൾപ്പെടെ 750 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

Comments (0)
Add Comment