സോളാർ കേസിൽ ഉമ്മൻ ചാണ്ടി കുറ്റവിമുക്തന്‍; സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി

Jaihind Webdesk
Saturday, September 2, 2023

 

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജിഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ വാദം തള്ളിക്കൊണ്ടാണ് കോടതി സിബിഐ റിപ്പോർട്ട് അംഗീകരിച്ചത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ യാതൊരു തെളിവുമില്ല എന്ന് നേരത്തെ സിബിഐ കണ്ടെത്തിയിരുന്നു.

ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ നൽകിയ റിപ്പോര്‍ട്ട് അംഗികരിച്ചുകൊണ്ടാണ് സോളാര്‍ കേസില്‍ പരാതിക്കാരി നല്‍കിയ ഹര്‍ജി കോടതി തള്ളിയത്. ഹർജി തള്ളിയ തിരുവനന്തപുരം സിജെഎം കോടതി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ നൽകിയ റിപ്പോര്‍ട്ട് അംഗീകരിച്ചു. സിബിഐ റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജിയിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് ഹർജി തള്ളി കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചത്.

ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ല എന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ അംഗീകരിച്ചിരുന്നു. കെ.സി. വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. സമാനമായ രീതിയിൽ സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു.

ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പരാതിയിൽ കഴമ്പില്ലെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടർന്നാണ് പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. 2021 ജനുവരിയില്‍ കേസ് സിബിഐക്കു കൈമാറി. എന്നാല്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐയും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോർട്ട് ആണ് ഇപ്പോൾ കോടതിയും അംഗീകരിച്ചത്. ഇതോടെ ഏറെ രാഷ്ട്രീയ വേട്ടയാടലുകളും വിവാദങ്ങളും സൃഷ്ടിച്ച സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പൂർണ്ണമായും കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുകയാണ്.