പിണറായി മോദിയുടെ പാതയില്‍; മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധം: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, June 11, 2023

 

തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കളുടെ പരീക്ഷാ തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് നാവടപ്പിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്‍റെ അതേ പാതയിലൂടെയാണ് പിണറായി വിജയൻ സർക്കാരും സഞ്ചരിക്കുന്നത്. വിദ്യയെ ഒളിപ്പിച്ച ശേഷം വിദ്യയെ കണ്ടവരുണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് പിണറായി വിജയന്‍റെ പോലീസ്. ഇത്രത്തോളം ആഭ്യന്തര വകുപ്പ് തരം താഴരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പരീക്ഷ എഴുതാതെ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ഗുതുതരമായ തെറ്റിനെതിരെ നടപടിയെടുക്കാതെ വാര്‍ത്ത പൊതുസമൂഹത്തെയറിയിച്ച മാധ്യമ പ്രവർത്തകയുടെ പേരിൽ കേസെടുത്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സർക്കാരിന്‍റെയും എസ്എഫ്ഐ യുടെയും ചട്ടുകമായി പോലീസ് മാറരുതെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ തിരുത്തി പോകുന്നതിനു പകരം തെറ്റിനെ മറികടക്കുവാൻ ഗുരുതരമായ തെറ്റുകളിലേക്ക് സർക്കാരും സിപിഎമ്മും നീങ്ങുകയാണ്. മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാൻ കഴിയാത്തതാണ്. വാർത്ത പൊതു സമൂഹത്തിൽ കൊണ്ട് വന്ന മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസ് എടുത്ത സംഭവം സേനയ്ക്ക് തന്നെ അപമാനകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതിവു തെറ്റിക്കാതെ പരീക്ഷാ തട്ടിപ്പുകാരെയും ന്യായീകരിക്കാനെത്തിയത്  തരംതാണ നടപടിയാണ്. മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തതിനെ ന്യായീകരിക്കുന്ന എം.വി ഗോവിന്ദന്‍റെ ശൈലി സംഘപരിവാർ ശൈലിയോട് ചേർന്നു നിൽക്കുന്നതാണ്. അഴിമതിക്കാരെയും കൊള്ള നടത്തുന്നവരെയും ന്യായീകരിക്കാൻ വേണ്ടിമാത്രമാണ് എം.വി ഗോവിന്ദന്‍ വാ തുറക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.