വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി; പാലക്കാട് പതിനാറുകാരിക്ക് ദാരുണാന്ത്യം; പൊള്ളലേറ്റ അക്രമിയും മരിച്ചു

Jaihind Webdesk
Sunday, April 24, 2022

പാലക്കാട്: കൊല്ലങ്കോട് നിന്ന് പൊള്ളലേറ്റ് കൊച്ചിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവന്ന യുവാവും പെൺകുട്ടിയും മരിച്ചു. കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശികളായ പതിനാറ് വയസുള്ള ധന്യ, 23 വയസുള്ള ബാലസുബ്രഹ്മണ്യം എന്നിവരാണ് മരിച്ചത്. പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് യുവാവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തുകയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊല്ലങ്കോട് കിഴക്കേ ഗ്രാമം സ്വദേശിനിയായ ധന്യയെ പ്രദേശവാസിയായ ബാലസുബ്രഹ്മണ്യം വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തുകയായിരുന്നു. പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് മുറിയിൽ വെച്ച് തീ കൊളുത്തുകയായിരുന്നു. സംഭവ സമയം യുവാവിന്‍റെ അമ്മയും ഇളയ സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തീയും പുകയും ഉയർന്നതോടെയാണ് അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്.

ബാലസുബ്രഹ്മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തു. ഇരുവരെയും ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു . ഇതു കാരണമാകാം പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് നാട്ടുകാർ കരുതുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും ആദ്യം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനാൽ എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.