‘തീയിട്ടത് കരാറുകാർ, സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട അഴിമതി’; ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, March 6, 2023

 

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീയിട്ടത് കരാറുകാരാണെന്നും സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട കോടികളുടെ അഴിമതി ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് വിഷയത്തെ നിസാരവത്ക്കരിക്കുന്ന മറുപടിയാണ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് കളക്ടര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. എല്ലായിടത്തും വിഷപ്പുകയാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിട്ടും ഗൗരവതരമായ ഒരു പ്രശ്‌നങ്ങളും അവിടെ ഇല്ലെന്നാണ് മന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കരാരുകാരെല്ലാം സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ടവരും അവരുടെ ബന്ധുക്കളുമാണ്. മാലിന്യം നീക്കം ചെയ്യാന്‍ പണം കൈപ്പറ്റിയ കരാറുകാര്‍ അവിടെ ഒരു പണിയും ചെയ്തില്ല. മാലിന്യങ്ങള്‍ തരംതിരിച്ചിട്ടില്ല. ഇപ്പോള്‍ കരാര്‍ കാലാവധി പുതുക്കേണ്ട സമയമാണ്. അതുകൊണ്ടാണ് മാലിന്യത്തിന് തീയിട്ടത്. എത്ര മാലിന്യം ഉണ്ടെന്നതിന് ഒരു കണക്കുമില്ല. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടും സര്‍ക്കാരും കോര്‍പ്പറേഷനും മിണ്ടാതിരിക്കുകയാണ്. മാലിന്യം കത്തിച്ച കരാറുകാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നിട്ടും അന്വേഷണത്തെക്കുറിച്ചല്ല മന്ത്രി പറയുന്നതെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.