സാമ്പത്തികരംഗം തകർത്തു, തൊഴിലില്ലായ്മ രൂക്ഷം ; മോദിയും ബി.ജെ.പിയും മറുപടി പറയണം : രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, October 4, 2019

രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത ഇല്ലാതാക്കിയതിന് തൊഴിലില്ലായ്മ അതിരൂക്ഷമാക്കിയതിലും ബി.ജെ.പി യും നരേന്ദ്ര മോദിയും മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി. ഒരു നേതാവും, ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നയം പ്രധാനമന്ത്രി തിരുത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെെന്നും അദ്ദേേഹം പറഞ്ഞു. വയനാട് കലക്ട്രേറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഒരു നേതാവിനും 15 പേർക്കുമുള്ളതല്ല ഇന്ത്യയെന്ന് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മോഡി 1,25,000 കോടി രൂപയുടെ നികുതി ഇളവ് 15 പേർക്ക് കൊടുത്തു. പക്ഷേ കോടിക്കണക്കിന് പാവപ്പെട്ട ആളുകൾക്ക് വേണ്ടി പ്രധാനമന്ത്രി എന്ത് ചെയ്തുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാരാണ് തൊഴിലില്ലാതെ വലയുന്നത്. തൊഴിലുറപ്പ് പദ്ധതിക്കായി ചിലവഴിക്കാൻ പ്രധാനമന്ത്രിയുടെ കയ്യിൽ പൈസയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മോദി സർക്കാർ രാജ്യത്തിന്‍റെ സാമ്പത്തികരംഗം തകര്‍ത്തു. തൊഴിലില്ലായ്മ അതിരൂക്ഷമാക്കി. ഇതിനെല്ലാം മോദിയും ബി.ജെ.പിയും മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് ആശയപരമായ പോരാട്ടം നടക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. മോദിയുടെ ഏകാധിപത്യത്തിനെതിരായ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.