ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒമ്പതാം ദിനം

Jaihind Webdesk
Friday, September 16, 2022

 

കൊല്ലം/നീണ്ടകര: ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഒമ്പതാം ദിവസത്തെ പര്യടനത്തിന്‍റെ ആദ്യ ഘട്ടം
മത്സ്യ തൊഴിലാളികളുടെയും കരിമണലിന്‍റെയും നാടായ നീണ്ടകരയിൽ സമാപിച്ചു. കൊല്ലം ജില്ലയിൽ പ്രയാണം തുടരുന്ന യാത്രയ്ക്ക് രണ്ടാം ദിനവും ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. കഴിഞ്ഞ ദിവസത്തെ വിശ്രമത്തിന് ശേഷം കൊല്ലം പോളയത്തോട്ടിൽ നിന്നുമാണ് ഇന്ന് യാത്ര പുനഃരാരംഭിച്ചത്.

ഐക്യത്തിന്‍റേയും ഒരുമയുടെയും സന്ദേശം പകർന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പതിവില്‍ നിന്നും നേരത്തേരാവിലെ 6.40 ന് ഇന്ന് പ്രയാണമാരംഭിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനഃരാരംഭിച്ച യാത്ര പോളയത്തോട് ജംഗ്ഷനിൽ നിന്നും തുടങ്ങി കൊല്ലം നഗരത്തിലൂടെ പ്രയാണം നടത്തി. ചിന്നക്കട, രാമൻകുളങ്ങര വഴി നീണ്ടകരയിലേക്ക് നടന്നുനീങ്ങിയ യാത്രയിൽ ഇരവിപുരം, കൊല്ലം നിയോജക മണ്ഡലത്തിലെ പ്രവർത്തകരും കുടുംബാംഗങ്ങളും അണിചേർന്നു.

കശുവണ്ടി തൊഴിലാളികൾ, ചെറുകിട കശുവണ്ടി വ്യവസായികൾ, കരിമണൽ തൊഴിലാളികൾ, പരമ്പര തൊഴിലാളികൾ എന്നിവരുമായി രാഹുല്‍ ഗാന്ധി സംവദിക്കും. ആർഎസ്പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകിട്ട് 5 മണിയോടെ കരിമണലിന്‍റെ നാടായ ചവറയിൽ നിന്നും ഇന്നത്തെ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കും. കരുനാഗപ്പള്ളിയിൽ ഇന്നത്തെ പര്യടനം അവസാനിക്കുമ്പോള്‍ ചേരുന്ന പൊതുയോഗത്തിൽ അദ്ദേഹം സംസാരിക്കും.

പാതയ്ക്ക് ഇരുവശവും കലാരൂപങ്ങളും വാദ്യമേളങ്ങളോടും കൂടിയാണ് ജാഥയ്ക്ക് വരവേൽപ്പ് ഒരുക്കിയത്. പതിവുപോലെ ജനഹൃദയങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങി അവരുടെ സ്പന്ദനങ്ങൾ തൊട്ടറിഞ് തന്നെയാണ് രാഹുല്‍ ഗാന്ധി പ്രയാണം തുടരുന്നത്. ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ജാഥയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, എംപിമാരായ കെ മുരളീധരന്‍, രാജ്മോഹൻ ഉണ്ണിത്താന്‍ എന്നിവർ രഹുൽ ഗാന്ധിക്കൊപ്പം യാത്രയെ അനുഗമിച്ചു.