100 കിലോമീറ്റര്‍ പിന്നിട്ട് രാഹുലിന്‍റെ ഐക്യസന്ദേശ യാത്ര; കേരളത്തിലെ രണ്ടാം ദിവസത്തെ യാത്ര കഴക്കൂട്ടത്ത് സമാപിച്ചു

Jaihind Webdesk
Monday, September 12, 2022

തിരുവനന്തപുരം/കഴക്കൂട്ടം: ഭാരതത്തിന്‍റെ മണ്ണില്‍ ഐക്യഭാരതത്തിന്‍റെ സന്ദേശവുമായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 100 കിലോ മീറ്റർ ദൂരം പിന്നിട്ടു. ആറാം ദിവസമായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ നേമത്ത് നിന്ന് ആരംഭിച്ച യാത്ര കഴക്കൂട്ടത്ത് സമാപിച്ചു. കേരളത്തിലെ യാത്രയുടെ രണ്ടാം ദിവസമായിരുന്നു ഇന്ന് കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്‍ററിലെ സമ്മേളന സ്ഥലത്ത് സമാപിച്ചത്. ഇന്ത്യയൊട്ടാകെയുള്ള 3,571 കിലോമീറ്റർ ദൂരത്തിലെ ആദ്യ 100 കിലോമീറ്റര്‍ ദൂരമാണ് യാത്ര പിന്നിട്ടത്. യാത്ര വന്‍ വിജയമാക്കിയ എല്ലാവർക്കും രാഹുല്‍ ഗാന്ധി സമാപന സമ്മേളനത്തില്‍ നന്ദി അറിയിച്ചു.

യാത്രയില്‍ ഒപ്പം അണിചേർന്നവര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നവര്‍ക്കും ടെലിവിഷനിലൂടെ കണ്ടവര്‍ക്കും  എല്ലാം രാഹുല്‍ ഗാന്ധി നന്ദി പ്രകാശിപ്പിച്ചു. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാജ്യമായി മാത്രം ഇന്ത്യ മാറുകയാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ബിജെപി വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ഒന്നിച്ച് നിൽക്കുന്ന് ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സന്ദേശമാകണം. അതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും  രാഹുല്‍ ഗാന്ധി പറഞ്ഞു.

 

 

രാവിലെ 7 മണിക്ക് നേമത്ത് നിന്നാണ് ഇന്ന് യാത്ര ആരംഭിച്ചത്. ഓരോ ദിവസം കഴിയുന്തോറും യാത്രയുടെ ജനപിന്തുണ കൂടിവരുന്നതാണ് കാണാനാകുന്നത്. കിള്ളിപ്പാലം, കരമന, തമ്പാനൂര്‍, പാളയം തുടങ്ങി യാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം വന്‍ ജനാവലിയാണ് രാഹുല്‍ ഗാന്ധിയെ കാണാനും അഭിവാദ്യം അർപ്പിക്കാനുമായി കാത്തുനിന്നത്. സ്വാതന്ത്ര്യസമര പോരാളികളുടെ സ്മരണകളിരമ്പുന്ന പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാഹുല്‍ ഗാന്ധി പുഷ്പാർച്ചന നടത്തി. തുടർന്ന് 10 മണിയോടെ പട്ടത്ത് എത്തിച്ചേർന്നതോടെ യാത്രയുടെ ആദ്യഘട്ടം സമാപിച്ചു.

ഉച്ചയ്ക്ക് 2 മണിക്ക് വിഴിഞ്ഞം സമരസമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ്കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരും പങ്കെടുത്തു. തുടർന്ന് വൈകിട്ട് 4 മണിയോടെ യാത്രയുടെ രണ്ടാം ഘട്ടം ഉള്ളൂരില്‍ നിന്ന് പുനരാരംഭിച്ചു. രാത്രി 7.30 ഓടെ യാത്ര കഴക്കൂട്ടത്ത് സമാപിച്ചു. നാളെ കഴക്കൂട്ടത്ത് നിന്ന് ആരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാരിക്കും.