പശ്ചിമ ബംഗാൾ നിയമസഭയിൽ ബിജെപി – തൃണമൂൽ എംഎൽഎമാർ തമ്മില്‍ കയ്യാങ്കളി : 4 ബിജെപി അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ ബിജെപി-തൃണമൂൽ കോൺഗ്രസ് എംഎല്‍എമാർ തമ്മില്‍ കയ്യാങ്കളി.  ബിർഭൂം സംഘര്‍ഷത്തെ ചൊല്ലിയാണ് നിയമസഭയ്ക്കകത്ത് സംഘാർഷം ഉണ്ടായത്. സുവേന്ദു അധികാരി ഉൾപ്പെടെ 4 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു.

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി സഭയിൽ പ്രസ്താവന നടത്തണമെന്ന് ബി.ജെ.പി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നിയമസഭ സംഘർഷഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. തൃണമൂല്‍-ബിജെപി എംഎല്‍എമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഏറ്റുമുട്ടലിൽ തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്‍റെ മൂക്കിന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മർദിച്ചെന്ന് അസിത് മജുംദാര്‍ പറഞ്ഞു. തുടര്‍ന്ന് സുവേന്ദു അധികാരി ഉള്‍പ്പെടെ നാല് ബിജെപി എംഎല്‍എമാരെ ഈ വർഷം മുഴുവൻ സസ്‌പെൻഡ് ചെയ്തു.

ബിർഭും ജില്ലയിലെ രാംപൂർഹട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളെയാണ് ചുട്ടുകൊന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഭാദു ഷെയ്ഖ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. കൽക്കട്ട ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു.

 

Comments (0)
Add Comment