‘പിന്‍വാതില്‍ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; ഉന്നത വിദ്യാഭ്യാസരംഗം കുളമാക്കിയത് മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന്’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, November 21, 2022

ആലപ്പുഴ: കേരളത്തിലെ സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വി.സി നിയമനങ്ങള്‍ക്കെല്ലാം ഗവര്‍ണറും കൂട്ടുനിന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് ഈ നിയമവിരുദ്ധ നിയമനങ്ങളൊക്കെ നടത്തിയത്. അതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം കുളമാക്കിയത് മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണെന്നും പ്രതിപക്ഷ നേതാവ് ചെങ്ങന്നൂരില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

കേരളത്തിലെ സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇക്കാര്യം ഗവര്‍ണര്‍ പറയുന്നതിനും മുന്‍പേ പ്രതിപക്ഷം പറഞ്ഞതാണ്. വി.സി നിയമനങ്ങള്‍ക്കെല്ലാം ഗവര്‍ണറും കൂട്ടുനിന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് ഈ നിയമവിരുദ്ധ നിയമനങ്ങളൊക്കെ നടത്തിയത്. അതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം കുളമാക്കിയത് മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ്. എന്നിട്ടാണ് ഉന്നത വിദ്യാഭ്യാസ രംഗം കുളമാക്കിയെന്ന് ആരോപിച്ച് സിപിഎം രാജ്ഭവന് മുന്നില്‍ സമരം നടത്തിയത്.

സര്‍വകലാശാലകളില്‍ ബന്ധുക്കളെ നിയമിക്കാന്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ അനിശ്ചിതത്വം മാറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നിട്ടും കേരള സര്‍വകലാശാലയില്‍ വി.സിയെ നിയമിക്കാന്‍ അനുവദിക്കില്ലെന്നും സാങ്കേതിക സര്‍വകലാശാലയില്‍ വി.സിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണം. പക്ഷെ അദ്ദേഹം മിണ്ടാന്‍ തയാറല്ല. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണ് നടക്കുന്നത്.

സംഘടനാപരമായ കാര്യങ്ങള്‍ കെപിസിസി അധ്യക്ഷന്‍ പറയും. എല്ലാ കാര്യങ്ങളിലും പാര്‍ട്ടി നേതാക്കളുമായി ആലോചിച്ചാണ് പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നത്. കെപിസിസി അധ്യക്ഷന്‍ പറയുന്നതായിരിക്കും പാര്‍ട്ടിയുടെ അഭിപ്രായം. ഒരു നേതാവിനെതിരെ മറ്റൊരു നേതാവ് എന്നതരത്തില്‍ അടിക്കുറിപ്പ് കൊടുക്കാന്‍ ആവശ്യമായതൊന്നും എന്‍റെ വായില്‍ നിന്നും കിട്ടില്ല.