ayodhya verdict: അയോധ്യ വിധി പ്രസ്താവിച്ചു

Jaihind Webdesk
Saturday, November 9, 2019

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. അയോധ്യക്കേസില്‍ ഏകകണ്ഠനെയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്. 30 മിനിട്ടെടുത്താണ് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവിച്ചത്. തര്‍ക്ക ഭൂമിയെ മൂന്നായി വിഭജിച്ചു കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി തള്ളി. അയോദ്ധ്യ തകര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മുസ്ലീങ്ങള്‍ക്ക് തര്‍ക്ക ഭൂമിക്ക് പകരമായി അഞ്ചേക്കര്‍ സ്ഥലം സുന്നി വിഭാഗത്തിന് നല്‍ക്കാനും കോടതി ഉത്തവിട്ടു.ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ല. നിര്‍മോഹി അഖാഡയുടെ ഹര്‍ജി നിലനില്‍ക്കില്ല. രാമജന്മഭൂമിക്ക് നിയമവ്യക്തിത്വം ഇല്ല. ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല. ഖനനത്തില്‍ ക്ഷേത്രസ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ട്. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അയോധ്യ രാമജന്മഭൂമിയെന്നാണ് ഹൈന്ദവവിശ്വാസമെന്ന് ചരിത്രരേഖയും സാക്ഷിമൊഴിയുമുണ്ട്. രാം ചബൂത്രയിലും സീത രസോയിലും ഹിന്ദുക്കള്‍ പൂജ നടത്തിയതിനു തെളിവുണ്ട് – വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.

1992-ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ കോമ്പൌണ്ട് ഭൂമിക്ക് പകരമായി പള്ളി നിർമിക്കാൻ മുസ്ലിംകൾക്ക് അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി വിധിച്ചു.

പള്ളി തകര്‍ത്തത് നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്നും എന്നാല്‍ 1857-നു മുമ്പ് ഈ ഭൂമി പൂര്‍ണമായി മുസ്ലിംകളുടെ കൈവശമായിരുന്നു എന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. കോടതിവിധി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും 1993-ലെ നിയമപ്രകാരം അയോധ്യയില്‍ തന്നെ പകരം ഭൂമി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ബാബരി മസ്ജിദ് നിർമിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ലെന്നും മറ്റൊരു നിർമിതിയുടെ മുകളിലായിരുന്നുവെന്നും കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. പള്ളിക്കു കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിർമിതി ഒരു മുസ്ലിം കെട്ടിടമായിരുന്നില്ല. പള്ളി പണിതത് ഹിന്ദുക്ഷേത്രം പണിതിട്ടാണോ എന്നകാര്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) രേഖപ്പെടുത്തിയിട്ടില്ല.

ബാബരി മസ്ജിദ് നിലനിന്നിരുന്ന രണ്ടര ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മുസ്ലിംകൾക്ക് മാത്രമായിരുന്നില്ല. പള്ളിയുടെ മിനാരം നിലനിന്നതിനു തൊട്ടുതാഴെയാണ് ശ്രീരാമന്റെ ജന്മസ്ഥലം എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. തർക്കസ്ഥലത്ത് ഹിന്ദുക്കളും മുസ്ലിംകളും ആരാധന നിർവഹിച്ചിരുന്നു എന്ന് ഇരുവിഭാഗങ്ങളിലെയും ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 1857-നു മുമ്പുള്ള രേഖകൾ പ്രകാരം, ഈ സ്ഥലത്ത് ഹിന്ദുക്കളെ ആരാധന നടത്താൻ അനുവദിച്ചിരുന്നില്ല എന്നതിനു തെളിവില്ലെന്നും പുറംമുറ്റത്ത് ഹിന്ദുക്കൾ ആരാധന നിർവഹിച്ചിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

രാമജന്മഭൂമി സങ്കല്‍പം നിയമ പരിധിയില്‍ വരുന്ന പ്രശ്നമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അയോധ്യയില്‍ പള്ളി നിര്‍‌മ്മിച്ചത് മീര്‍ ബാഖിയാണ്. ഇതു സംബന്ധിച്ച അലഹാബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിയാണ്. പള്ളിയുണ്ടാക്കിയ സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍ തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഇരുകൂട്ടരും ആരാധന നടത്തിയിരുന്നു. ക്ഷേത്രം തകര്‍ത്താണ് പള്ളിയുണ്ടാക്കിയത് എന്നതിന് തെളിവില്ല. പള്ളി രാമജന്സ്ഥമലത്താണെന്നത് തര്‍ക്ക വിഷയമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാകില്ല.

1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുന്നത്. നിര്‍മോഹി അഖാഡ, റാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങിയ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

15 വര്‍ഷം കൊണ്ട് ഒന്‍പത് മാസത്തോളം വാദം കേട്ട ശേഷമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അതനുസരിച്ച് റാം ലല്ലക്കാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥലത്തിന്റെ മൂന്നിലൊന്ന് ഭാഗം. അതായത് രാമന്റെ ജന്‍മസ്ഥലമെന്ന് വാദിക്കുന്ന മര്‍മ്മ പ്രധാനമായ ഭാഗം- ഇത് ഈ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ്. ഇതിന് തൊട്ട് വെളിയിലുള്ള മൂന്നിലൊന്ന് ഭാഗമാണ് നിർമോഹി അഖാഡെക്ക് അനുവദിച്ചത്. ശേഷിക്കുന്ന മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും. ഈ തീരുമാനത്തിൽ വിയോജിച്ച് മൂന്നു പക്ഷവും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.