60 ലക്ഷത്തിന്‍റെ സ്വർണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കണ്ണൂരില്‍ എയർഹോസ്റ്റസ് പിടിയില്‍

Jaihind Webdesk
Thursday, May 30, 2024

 

കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസിന്‍റെ ശരീരത്തിൽ ഒളിപ്പിച്ച സ്വർണ്ണം കണ്ണൂർ വിമാനത്താവളത്തിൽ റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് (DRI) പിടികൂടി. മസ്കറ്റിൽ നിന്നെത്തിയ വിമാനത്തിലെ എയർ ഹോസ്റ്റസ് ആയ കൊൽക്കത്ത സ്വദേശി സുരഭി ഖതൂന്‍ ആണ് പിടിയിലായത്. 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വർണ്ണമാണ് പരിശോധനയിൽ കണ്ടെത്തിയത്. സുരഭിയെ കോടതി റിമാൻഡ് ചെയ്തു.

മേയ് 28-ന് വൈകിട്ടോടെമസ്കറ്റിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. ഈ വിമാനത്തിലെ എയർ ഹോസ്റ്റസ് ആയ സുരഭി ഖാതൂന്‍ 4 കാപ്സ്യൂളുകളാണ് ശരീരത്തിന്‍റെ പിൻഭാഗത്ത് ഒളിപ്പിച്ചിരുന്നതെന്ന് ഡിആർഐ അറിയിച്ചു. 960 ഗ്രാം സ്വര്‍ണ്ണമാണ് പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്.

പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇവരെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. മുമ്പും ഇത്തരത്തില്‍ സ്വർണ്ണം കടത്തിയതായാണ് സൂചന. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് നീക്കം.