ആശാ സമരം: അടുത്ത ഘട്ടത്തിന് ഒരുങ്ങി പോരാളികള്‍

Jaihind News Bureau
Saturday, April 26, 2025

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ കണ്ടില്ലെന്ന നിലപാട് തുടരുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് തന്നെയെന്ന് ഉറപ്പിക്കുകയാണ് ആശമാര്‍. സമരത്തിന്റെ അടുത്ത ഘട്ടമായ സഞ്ചരിക്കുന്ന രാപകല്‍ സമരത്തിന് മെയ് 5 ന് കാസര്‍ഗോഡ് തുടക്കമാകും.

സര്‍ക്കാരിന്റെ കരുണക്കായി ഒരു കൂട്ടം സ്ത്രീകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ട് ഇന്ന് 76 ദിവസങ്ങള്‍ പിന്നിടുകയാണ്.. സര്‍ക്കാരും, കേരളവും ആശാവര്‍ക്കര്‍മാര്‍ എന്ന് അവരെ ഓമനപ്പേരിട്ട് വിളിക്കുന്നു. ഓണറേറിയം 21,000 രൂപയായി ഉയര്‍ത്തുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ രാപകല്‍ സമരം ആരംഭിച്ചത്. അസോസിയേഷന്‍ നേതാക്കളുമായി രണ്ടുതവണ എന്‍എച്ച്എം ഉദ്യോഗസ്ഥരും മൂന്ന് തവണ ആരോഗ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ആയതിനാല്‍ സമരം അവസാനിപ്പിക്കണം എന്നാണ് ആദ്യ രണ്ടുതവണ സമര നേതാക്കളോട് മന്ത്രി ആവശ്യപ്പെട്ടത്. മൂന്നാം വട്ട ചര്‍ച്ചയില്‍ ആശാവര്‍ക്കര്‍മാരുടെ മറ്റ് ട്രേഡ് യൂണിയന്‍ നേതാക്കളെ ഉള്‍പ്പെടെ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും, ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഓണറേറിയത്തില്‍ ദിനംപ്രതി 100 രൂപ എങ്കിലും വര്‍ദ്ധിപ്പിക്കണം എന്ന അസോസിയേഷന്റെ അഭ്യര്‍ത്ഥന പോലും അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍, ആവശ്യങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റിയെ വെക്കാം എന്ന നിര്‍ദ്ദേശം മാത്രമാണ് മുന്നോട്ടുവെച്ചത്. ഏപ്രില്‍ മൂന്നിന് നടന്ന ചര്‍ച്ച കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഒരു നടപടിയും എടുക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് സ്ത്രീ തൊഴിലാളികളളോടുള്ള പുച്ഛ മനോഭവത്തിന്റെ തെളിവായിരുന്നു ഇത്. ഒടുവിലിതാ സംസ്ഥാനമെമ്പാടും യാത്രക്കായി ഒരുങ്ങുകയാണ് ആശമാര്‍. രാപകല്‍സമരത്തിന്റെ 85-ാം ദിവസം കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന രാപകല്‍ യാത്ര 128-ാം ദിവസം തലസ്ഥാനത്ത് എത്തിച്ചേരും.

മെയ് 5 ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര ജൂണ്‍ 17 ന് സമാപന റാലിയായി തലസ്ഥാനത്ത് എത്തും. യാത്രയില്‍ ഉടനീളം സാമൂഹിക സംസ്‌കാരിക വ്യക്തിത്വങ്ങളും പങ്കെടുക്കും അടിയന്തരമായി പരിഹരിക്കേണ്ട അടിസ്ഥാന ആവശ്യങ്ങളെങ്കിലും സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകും എന്ന ആശാവര്‍ക്കര്‍മാര്‍.