അരിക്കൊമ്പനെയല്ല, മനുഷ്യരെയാണ് മാറ്റിപ്പാർപ്പിക്കേണ്ടത്; ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ചുവിടാന്‍ ഹൈക്കോടതി

Jaihind Webdesk
Wednesday, March 29, 2023

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വെച്ച്‌ പിടിക്കുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. ആനയെ പിടികൂടുക എന്നത് ശാശ്വത പരിഹാരമല്ലെന്നും വനമേഖലയില്‍ നിന്ന് ആളുകളെയാണ് മാറ്റേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാൻ കോടതി നിർദേശിച്ചു.

ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ആനകളെ പിടികൂടുന്നതിന് മാര്‍ഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കേസ് പരിഗണിച്ച കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കില്‍ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും നിര്‍ദ്ദേശിച്ചു. കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം. അരിക്കൊമ്പന്‍റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.

ആനയുടെ ആക്രമണം തടയാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഈ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും നിരീക്ഷിച്ചു. ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റുന്നതിനേക്കാള്‍ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍ ആളുകളെ മാറ്റി തുടങ്ങിയാല്‍ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറുചോദ്യം.

വിഷയത്തിൽ വിദ്ഗധസമിതിയെ നിയമിക്കാമന്നും സമിതിയുടെ റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരാന്‍ നിർദേശിച്ച കോടതി  പ്രദേശത്ത് ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.