സ്പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ ; എന്‍ഫോഴ്സ്മെന്‍റ് കുറ്റപത്രത്തില്‍ സ്വപ്നയുടെ മൊഴി

Jaihind News Bureau
Wednesday, October 7, 2020

കൊച്ചി : സ്പേസ് പാർക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്നയുടെ മൊഴി. സ്വപ്നയുടെ നിയമനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റ് നിലപാട്.

സ്പേസ് പാര്‍ക്ക് സി.ഇ.ഒ വിളിച്ച് ജോലിക്ക് ചേരാന്‍ നിര്‍ദേശിച്ചുവെന്നും സ്വപ്ന മൊഴി നല്‍കിയതായി ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ആറ് തവണ ശിവശങ്കറിനെ കണ്ടപ്പോഴും മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. യു.എ.ഇ കോൺസുൽ ജനറലിന്‍റെ സെക്രട്ടറി എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നു. അവിടെ നിന്ന് സ്പേസ് പാർക്കിൽ ജോലി കിട്ടി എത്തിയെന്ന വിവരം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി എട്ട് തവണ ശിവശങ്കറിനെ കണ്ടിരുന്നുവെന്നും, എന്നാൽ അനൗദ്യോഗികമായി നിരവധി തവണ അദ്ദേഹത്തെ കണ്ടുവെന്നും മൊഴിയിൽ സ്വപ്ന പറയുന്നു. അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ശിവശങ്കറിനെ കണ്ടതെന്നും സ്വപ്ന എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിലുണ്ട്.

യുണിടാക് ബിൽഡേഴ്സിൽ നിന്ന് 1.08 കോടി രൂപ കമ്മീഷനായി കിട്ടിയെന്ന് സ്വപ്ന സമ്മതിക്കുന്നു. കോൺസുൽ ജനറൽ 35,000 യു.എസ് ഡോളർ 2018 ജൂണിൽ നൽകി. മറ്റ് ചില കമ്പനികളിൽ നിന്നും കമ്മീഷൻ കിട്ടിയെന്നും ഇത് ഇന്ത്യന്‍ രൂപയാക്കി മാറ്റി ബാങ്കുകളില്‍ നിക്ഷേപിച്ചതായും സ്വപ്ന പറയുന്നു.

സ്വപ്നാ സുരേഷിന് ലോക്കര്‍ എടുത്തു നല്‍കിയത് എം ശിവശങ്കറാണെന്നും ശിവശങ്കറിനെതിരെ ആഴത്തിലുളള അന്വേഷണം വേണമെന്നും എന്‍ഫോഴ്സ്മെന്‍റ് വ്യക്തമാക്കി. സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ചുള്ള ചില വാട്സാപ്പ് സന്ദേശങ്ങളിൽ ദുരൂഹതയുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. പ്രാഥമിക കുറ്റപത്രമാണ് കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമർപ്പിച്ചത്.