ന്യൂഡല്‍ഹി: റീജ്യണല്‍ കോമ്പ്രിഹന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പില്‍ (ആര്‍.സി.ഇ.പി) ഒപ്പുവെയ്ക്കുന്നത് രാജ്യത്തെ കര്‍ഷകന്റെ മരണവാറണ്ടില്‍ ഒപ്പുവെയ്ക്കുന്നതിന് തുല്യമാണെന്ന് ആന്റോ ആന്റണി എം.പി. ശൂന്യൂവേളയില്‍ ലോക്‌സഭയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാന്‍, ആസ്‌ത്രേലിയ, ദക്ഷിണ കൊറിയ, ന്യസിലാന്റ് എന്നീ രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാര കരാറിന്റെ കൂട്ടായ്മയാണ് ആര്‍സി.ഇ.പി, ആര്‍.സി.ഇ.പിയില്‍ ഇന്ത്യ പങ്കാളിയാകില്ലെന്ന് നിലവാട് എടുത്തിരുന്നെങ്കിലും മറ്റ് അംഗരാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍.സി.ഇ.പിയില്‍ അംഗമായാല്‍ നമ്മുടെ നിര്‍മ്മാണ വ്യാപാര മേഖലയുടെ 92 ശതമാനം അടുത്ത 15 വര്‍ശത്തിനുള്ളില്‍ മറ്റ് രാജ്യഹ്ങള്‍ക്കുവേണ്ടി തുറന്നുകൊടുക്കേണ്ടി വരികയും നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാവുകയും ചെയ്യും. ഈ സ്ഥിതിയുണ്ടായാല്‍ ഇപ്പോള്‍ തന്നെ തകര്‍ന്ന് കിടക്കുന്ന നമ്മുടെ നിര്‍മ്മാണ മേഖലയുടെ തകര്‍ച്ച പൂര്‍ണ്ണമാകുകയും കോടിക്കണക്കിന് ജനങ്ങള്‍ തൊഴില്‍ രഹിതരാവുകയും ചെയ്യും. ഇപ്പോള്‍ ദുരവസ്ഥയിലായിരിക്കുന്ന റബര്‍, നാളികേരം, കുരുമുളക്, കാപ്പി, ഏലം, തേയില എന്നിവയുടെ വിലത്തകര്‍ച്ചയ്ക്കും ആര്‍.സി.ഇ കരാര്‍ കാരണമാകും. ആയതിനാല്‍ ഒരു കാരണവശാലും ഗവണ്‍മെന്റ് ആര്‍.സി.ഇ.പി കരാറില്‍ അംഗമാവരുതെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു.