എ.ഐ.ക്യാമറ, കെ-ഫോണ്‍ അഴിമതികളില്‍ പിടിച്ചു നില്‍ക്കാനാവാതെ സര്‍ക്കാര്‍; പ്രതിപക്ഷ നേതാവിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷനെയും കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം

Jaihind Webdesk
Monday, June 12, 2023

തിരുവനന്തപുരം: എ.ഐ.ക്യാമറ, കെ-ഫോണ്‍ അഴിമതികളില്‍ പ്രതിപക്ഷ  പ്രതിഷേധം ശക്തമായതോടെയാണ് പിടിച്ചു നില്‍ക്കാനാവാതെ സര്‍ക്കാര്‍ പകപോക്കല്‍ നീക്കവുമായി രംഗത്തിറങ്ങിയത്. നിലവില്‍ എസ്എഫ്ഐ നേതാക്കളുടെ മാര്‍ക്ക് തട്ടിപ്പ്,  വ്യാജരേഖ കേസുകളില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെയും മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്കെതിരെയുമുള്ള ആരോപണങ്ങളില്‍ പ്രതിരോധം തകർന്ന നിലയിൽ നിൽക്കക്കള്ളിയില്ലാതെയാണ്  വിമര്‍ശകരെ കള്ളക്കേസില്‍ കുടുക്കി ഇടതു സര്‍ക്കാര്‍ പ്രതികാര നടപടി ആരംഭിച്ചിരിക്കുന്നത്.

2021-സെപ്റ്റബറില്‍ എടുത്ത (ക്രൈം നമ്പര്‍ 260/2021) എഫ്.ഐ.ആറാണ് 21 മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ പകപോക്കലിനായി പൊടിതട്ടി എടുത്തിരിക്കുന്നത്. മോണ്‍സണ്‍ മാവുങ്കിലിനെതിരെ യാക്കൂബ് പുറകില്‍ എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. സി.ആര്‍.പി.സി 41 പ്രകാരമാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഈ നോട്ടീസിന് സമാനമായി ഇക്കഴിഞ്ഞ 8-ാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു നോട്ടീസും പോലീസ് നല്‍കിയിരുന്നു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റ്  വിഷയത്തില്‍ കൊച്ചിയില്‍ നടന്ന പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് ഐ.പി.സി-153 ചുമത്തിയാണ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് സി.ആര്‍.പി.സി 41 – പ്രകാരം നോട്ടീസ് നല്‍കി ഹാജരാകാനായിരുന്നു കെ.സുധാകരനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എഫ്.ഐ.ആറും സി.ആര്‍.പി.സി 41 പ്രകാരമുള്ള നോട്ടീസും റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ കോടതിയെ സമീപിച്ചു. കേസ് നിലനില്‍ക്കുന്നത്തല്ലെന്ന് ബോധ്യപ്പെട്ട കോടതി നോട്ടീസും തുടര്‍നടപടികളും സ്റ്റേ ചെയ്യുകയുണ്ടായി.

കെ.സുധാകരനുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത കേസിലാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.  മോണ്‍സണ്‍ മാവുങ്കലിന് പരാതിക്കാരന്‍ പണം കൈമാറുന്ന സമയം കെ.സുധാകരന്‍റെ സാന്നിധ്യം അവിട ഉണ്ടായിരുന്നു എന്നുള്ളത് മാത്രമാണ് പരാതിയില്‍ പറയുന്ന ആരോപണം. കെ.സുധാകരന്‍ പണം വാങ്ങിയതായോ, പണം കൊടുത്തതായോ പരാതിയിലെങ്ങും പ്രതിപാദിക്കുന്നില്ല. ഈ കേസാണ് 21 മാസങ്ങൾക്കു ശേഷം പൊടിതട്ടിയെടുത്തിരിക്കുന്നത്.

കെ-ഫോണ്‍, എ.ഐ.ക്യാമറ അഴിമതി  വിഷയങ്ങളില്‍ പ്രതിപക്ഷം ശക്തമായ സമരവുമായി രംഗത്തെത്തിയതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍, ആഴ്ചകളുടെ വ്യത്യാസത്തിലാണ്  പ്രതിപക്ഷ നേതാവിനെതിരെയും കെ.പി.സി.സി പ്രസിഡന്‍റിനെതിരെയും പകപോക്കല്‍ നടപടികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകയ്ക്കും കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയും ഇതിന്‍റെ ഭാഗമാണ്. ഇത്തരം കള്ള കേസുകളില്‍ ഉയര്‍ത്തി അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.