ബലാത്സംഗക്കേസ്; കര്‍ശന ഉപാധികളോടെ പി.ജി മനുവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Jaihind Webdesk
Friday, March 22, 2024

കൊച്ചി : ബലാത്സംഗക്കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പിജി മനുവിനെതിരായ കേസ്.

നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കഴിയുംവരെ ചോറ്റാനിക്കര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം , എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന് ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ പ്രതി ചേര്‍ത്തതിനു പിന്നാലെ ഹൈകോടതി സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പദവിയില്‍ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു. 2018 ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നപ്പോള്‍ പോലീസ് നിര്‍ദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെയാണ് ഓഫീസില്‍ വെച്ചും വീട്ടില്‍ വെച്ചും ബലാത്സംഗം ചെയ്തത്. അഭിഭാഷകന്‍ അയച്ച വാട്‌സ്ആപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പോലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി 31 നാണ് പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് മുന്നില്‍ പിജി മനു കീഴടങ്ങിയത്.