ശിശുക്ഷേമ സമിതിയിലെ കുട്ടികളെ ചേർത്ത് പിടിച്ച് അദീബ് & ഷഫീന ഫൗണ്ടേഷൻ; പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Wednesday, January 11, 2023

തിരുവനന്തപുരം : തലസ്ഥാനത്തെ ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് താങ്ങും തണലുമായി അദീബ് & ഷഫീന ഫൗണ്ടേഷൻ  സംസ്ഥാന ശിശുക്ഷേമ സമിതിക്ക് 4.5 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച് നൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

അദീബ് & ഷഫീന ഫൗണ്ടേഷന്‍റെ  സഹകരണം ശിശുക്ഷേമസമിതിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ മന്ദിരവും അവിടത്തെ സൗകര്യങ്ങളും ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് ലഭിച്ച പുതുവത്സര സമ്മാനമാണ്. 6 മുതല്‍ 18 വരെ പ്രായമുള്ളതും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതുമായ കുട്ടികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യം എന്നിവ ലഭ്യമാക്കുന്നതിനും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും മികച്ച സൗകര്യങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു കെട്ടിടം നിര്‍മ്മിക്കാന്‍ ശിശുക്ഷേമ സമിതിയും അദീബ് & ഷഫീന ഫൗണ്ടേഷനും തീരുമാനിച്ചത്. സമിതിയുടെ ആവശ്യം ശരിരായ രീതിയിൽ മനസിൽ ഏറ്റുവാങ്ങിയ ഷഫീനയും തുടർപ്രവർത്തനങ്ങൾ ഇവിടെ വരെ ഭം​ഗിയായി കൂടെ നിന്ന് നേതൃത്വം നൽതിയ അ​ദീബും ഏതൊരു വികാരമാണ് മനസിൽ സൂക്ഷിച്ചതെന്ന് അദീബിന്റെ വാക്കുകളിൽ പ്രകടമാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ഇവിടത്തെ കുട്ടികൾക്ക് ചെയ്യുന്നതൊന്നും അധികമാകില്ല. തങ്ങളിൽ കഴിയുന്നത് ചെയ്യുന്നത് പ്രതിബദ്ധതയുടെ ഭാ​ഗമെന്ന് തിരിച്ചറിഞ്ഞാണ് മന്ദിരം നിർമ്മിച്ച് നൽകിയത്. അതിന് നേതൃത്വം നല്‍കുന്ന അദീബ് ആന്‍ഡ് ഷഫീന ഫൗണ്ടേഷനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ സാമ്പത്തിക മേഖലയെ പരിപോഷിപ്പിക്കാനുതകുന്ന ഇടപെടലുകള്‍ നടത്തുന്നതിനു പുറമെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി ഇത്തരം ക്ഷേമ ഇടപെടലുകള്‍ കൂടി നടത്തുന്ന അദീബ് & ഷഫീന ഫൗണ്ടേഷനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഈ പദ്ധതി നടപ്പാക്കേണ്ടി വന്ന സാഹചര്യം വികാരീധനായി ചെയർമാൻ അദീബ് അഹമ്മദ് പ്രോജക്ട് റിപ്പോർട്ട് അവതരണത്തിൽ പറഞ്ഞു. 2018- 19 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയ ഷഫീന അവിചാരിതമായി ശിശുക്ഷേമ സമിതിയിൽ എത്തി. അന്ന് 6 വയസ് കഴിഞ്ഞ കുട്ടികളെ ഇവിടെ പാർപ്പിക്കാൻ കഴിയാത്ത സാഹചര്യം അന്നത്തെ സെക്രട്ടറി എസ്.ഡി ദീപക് അറിയിക്കുകയും തുടർന്നാണ് ഫൗണ്ടേഷൻ പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ആ കാലത്ത് ഫൗണ്ടേഷന് വാർഷികമായി 5 കോടി രൂപയെ ചിലവഴിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇവിടത്തെ പ്രത്യേക സാഹചര്യം മനസിലാക്കി ഇതിന് വേണ്ടി പ്രത്യേക പദ്ധതി ആവിഷ്കരിക്കുകയായിരുന്നുവെന്നും. ആരും അനാഥരായി ജനിക്കുന്നില്ല. നമുക്ക് ലഭിച്ച സൗഭാ​ഗ്യങ്ങൾ എല്ലാം ഇവർക്കും ഉള്ളതാണെന്നും അത് മനസിലാക്കിയാണ് എന്ത് വെല്ലുവിളി സ്വീകരിച്ചും പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും അദീബ് അഹമ്മദ് പറഞ്ഞു. കൊവിഡ് ഇല്ലായിരുന്നെങ്കിൽ ഒരു വർഷം കൊണ്ട് പദ്ധതി പൂത്തിയാക്കാനായിരുന്നു തീരുമാനിച്ചതെന്നും അദീബ് വ്യക്തമാക്കി.

മന്ത്രിമാരായ വി.ശിവൻകുട്ടി, വീണാ ജോർജ് , മന്ത്രി ആന്‍റണി രാജു, റാണി ജോർജ് ഐഎഎസ് ,മേയർ ആര്യാ രാജേന്ദ്രൻ, ഷഫീന യൂസഫലി ( അദീബ് & ഷഫീന ഫൗണ്ടേഷൻ), കൗൺസിലർ മാധവദാസ്, ശിശുക്ഷേമസമിതി സെക്രട്ടറി കെ ജയപാൽ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൾ സെക്രട്ടറി റാണി ജോർജ് ഐഎഎസ് സ്വാ​ഗതം ആശംസിച്ച ചടങ്ങിൽ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി ഐഎഎസ് നന്ദിയും പറഞ്ഞു.

തൈയ്ക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിൽ സൗകര്യങ്ങൾ ഉള്ള മന്ദിരമാണ് അദീബ് & ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ശിശുക്ഷേമ സമിതിക്ക് നിർമ്മിച്ച് നൽകിയത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ , രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് റൂമുകൾ , ലൈബ്രറികൾ, കമ്പ്യൂട്ടർ റൂമുകൾ, മെസ് ഹാൾ, അടുക്കള, ടോയിലേറ്റ് സൗകര്യം എന്നിവ ഈ ബഹുനില മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.