അബ്ദുല്‍ വഹാബ് എംപിയുടെ മകനെ വിമാനത്താവളത്തില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ച് കസ്റ്റംസ്; പരാതി

Jaihind Webdesk
Sunday, November 6, 2022

തിരുവനന്തപുരം വിമാനത്താവളത്തിൽ മുസ്‌ലിം ലീഗ് എംപി, പി.വി അബ്ദുൽ വഹാബിന്‍റെ മകനെ കസ്റ്റംസ് വസ്ത്രമുരിഞ്ഞ് പരിശോധിച്ചതിൽ പരാതിയുമായി എംപി. എംപിയുടെ മകനാണെന്ന് പറഞ്ഞ ശേഷം കൂടുതൽ പരിശോധന ഉണ്ടായി എന്നും വഹാബ് പരാതിപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിനും കസ്റ്റംസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.

മകനെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച സംഭവത്തില്‍ പി.വി അബ്ദുൽ വഹാബ് എം.പി രൂക്ഷ പ്രതികരണമാണ് നടത്തിയത്. മകന് താടി ഉണ്ടായിരുന്നതു കൊണ്ടാണോ എംപിയുടെ മകനാണ് എന്നറിഞ്ഞിട്ടും വസ്ത്രമുരിഞ്ഞ് പരിശോധിച്ചതെന്ന് വഹാബ് ചോദിച്ചു. ഇക്കഴിഞ്ഞ ഒന്നാം തീയതി സുഹൃത്തിന്‍റെ വിവാഹത്തിനായി വിദേശത്ത് പോയി വന്നപ്പോഴാണ് അബ്ദുല്‍ വഹാബ് എംപിയുടെ മകന്‍ ജാവിദ് അബ്ദുല്‍ വഹാബിനെ കസ്റ്റംസ് വസ്ത്രമുരിഞ്ഞ് പരിശോധിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. എംപിയുടെ മകനാണെന്ന് പറഞ്ഞപ്പോൾ ഒന്നുകൂടി പരിശോധിച്ചുവെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.

സംഭവത്തില്‍ കസ്റ്റംസിനെതിരെ വലിയ വിമര്‍ശനമാണ് എംപി നടത്തിയത്. സംശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ആരെങ്കിലും എഴുതി കൊടുത്തിട്ടുണ്ടാകുമെന്നും വഹാബ് പറഞ്ഞു. പക്ഷേ മകന്‍റെ തുണി അഴിപ്പിക്കുന്നതിന് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥർ സോഷ്യല്‍ പ്രൊഫൈല്‍ പരിശോധിക്കണമായിരുന്നു. എംപിയുടെ മകനാണെന്ന് സ്ഥിരീകരിച്ചിട്ടും മജിസ്ട്രേറ്റിന്‍റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തിയെന്നും വഹാബ് പറയുന്നു. എക്സ്റേ പരിശോധനയിലും ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് ജാവിദിനെ വിട്ടയച്ചു. അതേസമയം ജാവിദ് അബ്ദുല്‍ വഹാബ് എന്ന യാത്രക്കാരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായതുകൊണ്ടാണ് പരിശോധിച്ചതെന്നാണ് കസ്റ്റംസ് പറയുന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിന് പരാതി നൽകി. സംഭവത്തില്‍ കസ്റ്റംസ് കമ്മീഷണർക്ക് നൽകിയ പരാതിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.