കൊറോണ വാക്‌സിനേഷനായി ചെറുപ്പക്കാര്‍ 2022 വര്‍ഷം വരെ കാത്തിരിക്കണം : ലോകാരോഗ്യ സംഘടന

Jaihind News Bureau
Thursday, October 15, 2020

ദുബായ് :  ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് കൊവിഡ് -19 വാക്‌സിനേഷന്‍ ലഭിക്കുന്നതിന്, 2022 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു, കാരണം യുവാക്കള്‍ അപകടസാധ്യത കുറഞ്ഞ ജനസംഖ്യാശാസ്ത്രമാണെന്ന് കരുതുന്നതിനാലാണിത്. അതേസമയം, ആരോഗ്യ മേഖലയില്‍ ഉള്‍പ്പടെ, കൊവിഡ് മുന്‍നിരയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിനുകള്‍ തുടക്കത്തില്‍ ലഭിക്കും.

ആരോഗ്യ പരിപാലന പ്രവര്‍ത്തകരില്‍ നിന്നും മുന്‍നിര പ്രവര്‍ത്തകരില്‍ നിന്നുമാണ് കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിക്കേണ്ടതെന്നും ലോകത്തെ മിക്ക ആളുകളും ഇത് സമ്മതിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. പ്രായമായവരിലാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത്.

ലോകത്താകെ കൊറോണ വൈറസ് കേസുകള്‍ ഒക്ടോബര്‍ 14 വരെ, 38.4 ദശലക്ഷം കടന്നു. പല രാജ്യങ്ങളും കഴിഞ്ഞ ആഴ്ചകളില്‍ റെക്കോര്‍ഡ് ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗോള മരണസംഖ്യ 1.09 ദശലക്ഷത്തിലധികമാണ്. രോഗമുക്തി 26.5 ദശലക്ഷമായി ഉയര്‍ന്നു. ഈ പുതിയ ഘട്ടത്തില്‍ കൊവിഡ് വാക്‌സിനേഷനായി ചെറുപ്പക്കാര്‍ 2022 വര്‍ഷം വരെ കാത്തിരിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.