ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ട ലംഘനക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്കിയ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍. തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷാപാതപരമായ നിലപാടെടുക്കുന്നുവെന്ന് വിയോജിപ്പ് കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയാണ് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലവാസ. പെരുമാറ്റ ചട്ട ലംഘന പരാതികള്‍ പരിഗണിക്കുന്ന ചീഫ് ഇലക്ഷന് കമ്മീഷണര്‍ സുനില്‍ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ. മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്കുന്നതില് ലവാസയ്ക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവില്‍ അത് ഉണ്ടായിരുന്നില്ലെന്നും ലവാസ പറഞ്ഞു.
പ്രധാനമായും രണ്ട് പരാതികളിലാണ് അശോക് ലവാസ വിയോജിപ്പ് പ്രകടിച്ചത്. ഒന്ന് ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമായതിനാലാണ് വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമര്‍ശത്തിലും പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കിയവര്‍ക്ക് വോട്ട് നല്‍കണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്.
ജനാധിപത്യ സംവിധാനത്തിന്റെ മറ്റൊരു കറുത്ത ദിനം കൂടി എന്നുള്ളതായിരുന്നു രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ പ്രതികരണം. വീണ്ടും ജനാധിപത്യ സ്ഥാപനത്തില്‍ നിന്നുമൊരു വിയോജിപ്പിന്റെ ശബ്ദം ഉയരുന്നതെന്നും സുര്‍ജേവാല പറഞ്ഞു.