
നാളെ വോട്ടെണ്ണൽ നടക്കുമ്പോൾ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയ്ക്കായിരിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. എല്ലാ എക്സിറ്റ് പോളുകളും യുഡിഎഫിന് അനുകൂലമായ ഭരണമാറ്റമാണ് പ്രവചിക്കുന്നത്. എന്നാൽ സർവേകൾ പ്രവചിക്കുന്നതിലും വലിയ വിജയമായിരിക്കും യുഡിഎഫിനെ കാത്തിരിക്കുന്നത്. ഇത്തവണ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ പോലും വൻതോതിൽ യുഡിഎഫിലേക്ക് മറിഞ്ഞിട്ടുണ്ടെന്നും ഒരു സർവേയ്ക്കും കണ്ടെത്താൻ കഴിയാത്ത നിശബ്ദ തരംഗം സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
സംസ്ഥാനത്ത് 1977-ലെ തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്നാണ് ഉണ്ണിത്താന്റെ കണക്കുകൂട്ടൽ. യുഡിഎഫ് 111 സീറ്റുകൾ വരെ നേടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. ബിജെപിയുടെ പ്രകടനം ഒരു സീറ്റിൽ ഒതുങ്ങുമെന്നും അതിനപ്പുറം ഒരു ചലനവും അവർക്കുണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഭരണത്തുടർച്ചയെന്ന എൽഡിഎഫ് മോഹങ്ങൾ നാളെ തകർന്നടിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന എതിരാളികളുടെ പ്രതീക്ഷയ്ക്ക് ആയുസ്സുണ്ടാകില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമാണ് പാർട്ടിയിൽ നടപ്പിലാകുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അനാവശ്യ വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.