‘വെടിയൊച്ചകള്‍ തന്നെ പിന്തിരിപ്പിക്കില്ല’; വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Jaihind News Bureau
Sunday, April 26, 2026

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെയുണ്ടായ വെടിവെപ്പ് തന്നെ ഇറാന്‍ നയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭവത്തിന് ഇറാന്‍ സംഘര്‍ഷവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് തന്റെ നിലപാടുകള്‍ മാറ്റാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെടിവെപ്പിന് ശേഷം വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമി മാനസിക സ്ഥിരതയില്ലാത്ത വ്യക്തിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ട്രംപ് പറഞ്ഞു. അതീവ സുരക്ഷാ മേഖലയിലേക്ക് ഒന്നിലധികം ആയുധങ്ങളുമായി ഇരച്ചുകയറിയ അക്രമിയെ സാഹസികമായാണ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ കീഴടക്കിയത്. അക്രമത്തിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് കവചം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെന്‍സില്‍വേനിയയിലും ഫ്‌ലോറിഡയിലും നേരത്തെ ഉണ്ടായ വധശ്രമങ്ങളെയും ട്രംപ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

അതേസമയം, ട്രംപിന് നേരെ വെടിയുതിര്‍ത്ത 31-കാരനായ കോള്‍ തോമസ് അലനെ സുരക്ഷാസേന പിടികൂടി. കാലിഫോര്‍ണിയ സ്വദേശിയായ ഇയാള്‍ മെക്കാനിക്കല്‍ എന്‍ജിനീയറും അധ്യാപകനുമാണ്. പ്രശസ്തമായ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടിയ ഇയാള്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ്റ്, ഗെയിം ഡെവലപ്പര്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. ഇത്രയും ഉന്നത വിദ്യാഭ്യാസമുള്ള യുവാവ് ഇത്തരമൊരു ആക്രമണത്തിന് മുതിരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. എഫ്.ബി.ഐയും മറ്റ് സുരക്ഷാ ഏജന്‍സികളും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.