ഇന്ത്യൻ ചരിത്രത്തിലാദ്യം! മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യാൻ നോട്ടീസ്; 73 എം.പിമാർ ഒപ്പിട്ടു.

Jaihind News Bureau
Friday, April 24, 2026

 

ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ നോട്ടീസ് നൽകി. രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയ നോട്ടീസിൽ കോൺഗ്രസ്, ടി.എം.സി, ഡി.എം.കെ തുടങ്ങി 73 എം.പിമാരാണ് ഒപ്പിട്ടിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിൽ കമ്മിഷൻ പക്ഷപാതപരമായ അസമത്വം കാണിക്കുന്നു എന്നതാണ് പ്രധാന ആരോപണം.

രാജ്യസഭയിലെ കോൺഗ്രസ് നേതാവ് ജയറാം രമേഷ്, ടി.എം.സി നേതാവ് സാഗരിക ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് നൽകിയത്. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യാൻ പാർലമെന്റിൽ നോട്ടീസ് നൽകുന്നത് ഇതാദ്യമാണ്. 50 അംഗങ്ങളുടെ ഒപ്പാണ് ഇതിനായി വേണ്ടതെങ്കിലും പ്രതിപക്ഷ നിരയിലെ 73 എം.പിമാർ നോട്ടീസിൽ ഒപ്പിട്ടു.

ബംഗാളിലെയും തമിഴ്‌നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രിൽ 18-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ പ്രതിപക്ഷം പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ കമ്മിഷൻ മനഃപൂർവം മൗനം പാലിക്കുന്നുവെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. 2026 മാർച്ച് 15-ന് ശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളും അതിലെ വീഴ്ചകളും അക്കമിട്ടു നിരത്തിയാണ് പ്രതിപക്ഷത്തിന്റെ ഈ നിർണ്ണായക നീക്കം.

കോൺഗ്രസ്, ടി.എം.സി, ഡി.എം.കെ, സമാജ്‌വാദി പാർട്ടി, ഇടതുപാർട്ടികൾ, ഐ.യു.എം.എൽ തുടങ്ങി ഇന്ത്യ മുന്നണിയിലെ പ്രമുഖ കക്ഷികളെല്ലാം നീക്കത്തിന് പിന്തുണ നൽകിയിട്ടുണ്ട്. നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും നൽകിയ സമാനമായ നോട്ടീസുകൾ പ്രിസൈഡിംഗ് ഓഫീസർമാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കരുത്തോടെ പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകിയത്. കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ഈ പുതിയ നടപടി.