
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ അധികൃതർ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ ശക്തമായ പരാതിയെത്തുടർന്നാണ് കോളേജ് മാനേജ്മെന്റിന്റെ ഈ അടിയന്തര നടപടി. നേരത്തെ ഇദ്ദേഹത്തെയും ഡോ. സംഗീതയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിൽ പോലീസ് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകർ അഞ്ചരക്കണ്ടി കോളേജിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ക്യാമ്പസിനുള്ളിൽ വർഗ്ഗീയ പരാമർശങ്ങൾ നടത്തുന്ന ഒരു അധ്യാപകനെയും തുടരാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിദ്യാർത്ഥി സംഘടനകൾ. ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ്, ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയിൽ നിന്നും അധ്യാപകരിൽ നിന്നും കടുത്ത മാനസിക പീഡനവും ജാതീയ അധിക്ഷേപവും നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു. വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്നും വീണ നിലയിൽ കണ്ടെത്തിയ നിതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ പീഡനമാണ് മരണത്തിന് കാരണമെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു.